ഭുവനേശ്വർ: പത്ത് വർഷത്തിനിടയിൽ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണ് ഒഡിഷയിലേത്. ബലാസൂരയിലുണ്ടായ അപകടത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 280-ലേറെ ആയിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. 2010-ൽ മുംബൈയിലേക്കുള്ള ട്രെയിൻ പാളം തെറ്റി 148-പേർ മരണപ്പെട്ടതാണ് രാജ്യത്തെ അവസാനത്തെ ഏറ്റവും വലിയ ദുരന്തം.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ചില ട്രയിൻ അപകടങ്ങൾ നോക്കാം:
* ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ട്രെയിൻ അപകടം 1981 ജൂൺ 6 ന് ബിഹാറിലായിരുന്നു. ട്രെയിൻ പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയിൽ ട്രെയിൻ മറിഞ്ഞ് 750 ലധികം പേരാണ് മരിച്ചത്.
* ഉത്തർപ്രദേശിലെ ഫിറോസാബാദിന് സമീപം 1995 ഓഗസ്റ്റ് 20 ന് കാളിന്ദി എക്സ്പ്രസുമായി പുരുഷോത്തം എക്സ്പ്രസ് കൂട്ടിയിടിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 305 ആണ്.
*1998 നവംബർ 26-ന്, ജമ്മു താവി-സീൽദ എക്‌സ്‌പ്രസ് പഞ്ചാബിലെ ഖന്നയിലെ ഫ്രോണ്ടിയർ ഗോൾഡൻ ടെമ്പിൾ മെയിലിന്റെ പാളം തെറ്റിയ മൂന്ന് കോച്ചുകളുമായി കൂട്ടിയിടിച്ച് 212 പേരാണ് മരിച്ചത്.
*1999 ഓഗസ്റ്റ് 2-ന് നോർത്ത് ഫ്രോണ്ടിയർ റെയിൽവേയുടെ കതിഹാർ ഡിവിഷനിലെ ഗൈസാൽ സ്റ്റേഷനിൽ ബ്രഹ്മപുത്ര മെയിൽ അവധ് അസം എക്‌സ്പ്രസിലേക്ക് ഇടിച്ചുകയറി 285-ലധികം പേർ മരണപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരിൽ അധികവും ബിഎസ്എഫ് ഉദ്യോഗസ്ഥരും സിആർപിഎഫ് ഉദ്യോഗസ്ഥരും ആയിരുന്നു.
*2002 സെപ്തംബർ 9-ന് ഹൗറ രാജധാനി എക്‌സ്‌പ്രസ് റാഫിഗഞ്ചിലെ ധവേ നദിയിലെ പാലത്തിന് മുകളിലൂടെ പാളം തെറ്റി 140-ലധികം പേർ മരണപ്പെട്ടു. റാഫിഗഞ്ച് ട്രെയിൻ തകർന്നു. സംഭവത്തിന് പിന്നിൽ ഭീകരാക്രമണമാണെന്ന ആരോപണങ്ങൾ അന്നുയർന്നിരുന്നു.
* 2010 മേയ് 28-ന് ജ്ഞാനേശ്വരി എക്‌സ്‌പ്രസ് ട്രെയിൻ പാളം തെറ്റി. മുംബൈയിലേക്കുള്ള ട്രെയിൻ ജാർഗ്രാമിന് സമീപത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് എതിരെ വന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ച് 148 യാത്രക്കാർ മരിച്ചു.
Comments