ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെട്ട ഷാലിമാർ-ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലേക്ക് എത്തുന്നതിനായി 867 പേർ ബുക്ക് ചെയ്തിരുന്നതായി ദക്ഷിണ റയിൽവേ ഡിആർഎം അറിയിച്ചു. ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്ത കർണാടകയിൽ നിന്നുമുള്ള ആരും തന്നെ അപകടത്തിൽപ്പെട്ടതായി അറിവില്ലെന്നും ബെംഗളൂരു റെയിൽവേ എഡിജിപി ശശികുമാർ പറഞ്ഞു. ചിക്കമംഗളൂരുവിൽ നിന്ന് ഛത്തീസ്ഗഡിലേക്ക് തീർത്ഥാടനത്തിന് പോയ 120 അംഗങ്ങളിൽ എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.
യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസിൽ ഏകദേശം 1,000 യാത്രക്കാരുണ്ടായിരുന്നതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു. ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിലേക്ക് മിനിറ്റുകളുടെ വ്യത്യാസത്തിലെത്തിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ രാത്രി 7.20-ഓടെയായിരുന്നു അപകടം.
റെയിൽവേ ഉദ്യോഗസ്ഥരും എൻഡിആർഎഫും, എസ്ഡിആർഎഫും സംസ്ഥാന സർക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. ഒഡീഷയിൽ മരിച്ചവരുടെ എണ്ണം 260 ആയി. അപകടത്തിൽ പരിക്കേറ്റ 650 യാത്രക്കാർ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഏകദേശം 1000-ലേറെ പേർക്ക് പരിക്ക് പറ്റിയിരുന്നു.
Comments