കോഴിക്കോട്: സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സേ(സേവ് ഇയർ), ഇംപ്രൂവ്മെന്റ് പരീക്ഷയ്‌ക്ക് പിഴകൂടാതെ പണമടയ്‌ക്കാനുള്ള തീയതി നാല് ദിവസമാക്കി ചുരുക്കിയതും പിഴത്തുക വർദ്ധിപ്പിച്ചതും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കി.
കഴിഞ്ഞ മെയ് 25-നാണ് പ്ലസ്ടു പരീക്ഷാഫലം പുറത്തുവന്നത്. സേ പരീക്ഷയ്‌ക്ക് പിഴകൂടാതെ പണമടയ്‌ക്കാനുള്ള തീയതി 29-വരെയായിരുന്നു. അതിലൊരു ദിവസം അവധി ദിനമായ ഞായറാഴ്ചയും. ഫലത്തിൽ മൂന്നു ദിവസമേ വിദ്യാർത്ഥികൾക്ക് പണമടയ്‌ക്കാനുള്ള സാവകാശം ലഭിച്ചുള്ളൂ. അതിന് ശേഷം സൂപ്പർഫൈൻ 600 രൂപ വാങ്ങിയാണ് അപേക്ഷ സ്വീകരിച്ചത്. അതും രണ്ട് ദിവസം മാത്രം.
മുൻവർഷങ്ങളിൽ പണമടയ്‌ക്കാൻ കൂടുതൽ സമയം നൽകിയിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. 20 രൂപ പിഴയിൽ ഒരു ഘട്ടമുണ്ടായിരുന്നു. അതില്ലാതെയാണ് ഇത്തവണ സൂപ്പർ ഫൈനിലേക്ക് കടന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. മാത്രമല്ല നാട്ടിലില്ലാത്തവർക്കും പല സ്ഥലത്ത് യാത്രപോയവർക്കും സമയത്തിന് അപേക്ഷിക്കാൻ അവസരം കിട്ടിയിരുന്നില്ല. ഇതേച്ചൊല്ലി സ്‌കൂൾ അധികൃതരും രക്ഷിതാക്കളും തർക്കത്തിലേർപ്പെടുന്ന സാഹചര്യവുമുണ്ടായി.
Comments