കൊല്ലം: എം സി റോഡിൽ ഇന്ധനവുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. വയയ്ക്കലിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ടാങ്കർ ലോറിയിൽ നിന്ന് ഇന്ധനം പൂർണമായും മാറ്റി. എട്ട് മണിക്കൂറുകളോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ദൗത്യം പൂർത്തിയായത്. ടാങ്കർ ലോറി വഴിയിൽ നിന്നും ഉയർത്തിയതിന് ശേഷമാണ് എംസി റോഡിൽ ഗതാഗതം പുനസ്ഥാപിച്ചത്. വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിശമന സേനയും പോലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്നായിരുന്നു ലോറി ഉയർത്തിയത്.
അപകടം നടന്നതിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം ദൂരപരിധി വരെയുള്ള ജനങ്ങളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. രാത്രി പത്തരയോടെ തന്നെ പ്രദേശത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു. തുടർന്ന് പാരിപ്പള്ളി ഐഒസി പ്ലാന്റിൽ നിന്നുമുള്ള എമർജൻസി റെസ്ക്യൂ വാഹനമെത്തിച്ച് ഇതുപയോഗിച്ച് മറ്റൊരു വാഹനത്തിലേക്ക് ഇന്ധനം മാറ്റി. എട്ട് മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇന്ധനം പൂർണമായി മാറ്റാൻ കഴിഞ്ഞത്. പെട്രോളിയമായിരുന്നതിനാൽ തന്നെ അങ്ങേയറ്റം കരുതലോടുകൂടിയാണ് സുരക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.
വളവിൽ നിന്നെത്തിയ കാർ കണ്ടതോടെ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് അപകടമുണ്ടായത്.കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments