കൊല്ലം: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി വിജിലൻസ്. എഴുകോൺ സ്റ്റേഷനിലെ എസ്സിപിഒ ആറ്റുവാശേരി സ്വദേശി ആർ പ്രദീപ് കുമാറാണ് പിടിയിലായത്. എഴുകോൺ സ്വദേശി ഇരുപത്തി മൂന്നുകാരന്റെ പരാതിയിന്മേലാണ് നടപടി.
കംബോഡിയയിലേക്ക് പോകുന്നതിന്റെ ഭാഗമായി യുവാവ് ഈ മാസം 25-ന് പാസ്പോർട്ട് ഓഫീസിൽ ഒൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പാസ്പോർട്ട് ഓഫീസിൽ നിന്ന് എഴുകോൺ പോലീസ് സ്റ്റേഷനിലേക്ക് അന്വേഷണത്തിനായി അയയ്ക്കുകയും ചെയ്തു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത് പ്രകാരം അപേക്ഷകന്റെ വീട്ടിലെത്തിയ പ്രദീപ് യുവാവിനോട് സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുവാവ് സ്റ്റേഷനിൽ എത്തിയപ്പോൾ വേണ്ട രീതിയിൽ കാണണമെന്നായിരുന്നു പ്രദീപിന്റെ പ്രതികരണം. ഇന്നലെ വീണ്ടും സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെടുകയും നേരിട്ട് കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
ഇതിന് പിന്നാലെ യുവാവ് വിജിലൻസ് എസ്പിക്ക് പരാതി നൽകി. കൊല്ലം വിജിലൻസ് ഡിവൈഎസ്പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം എഴുകോൺ സ്റ്റേഷനിലെത്തി. പരാതിക്കാരൻ നൽകിയ 500 രൂപ പ്രദീപ് കൈപ്പറ്റിയതിന് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.
Comments