ഇടുക്കി: ആശുപതിയിൽ പോകുന്ന വഴി ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. ഇടുക്കി അടിമാലിയിലാണ് സംഭവം. മാമലക്കണ്ടം ഇളമ്പളാശ്ശേരി ആദിവാസികുടിയിലെ മാളുവാണ് ആംബുലൻസിൽ പ്രസവിച്ചത്.
ഞായറാഴ്ച പുലർച്ചെ പ്രസവ വേദന ഉണ്ടായ മാളുവിനെ ആശുപത്രിയിൽ കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ആദിവാസി കുടിയിൽ നിന്ന് ഏറ്റവും അടുത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 30 കിലോമീറ്ററിലധികം ദൂരമുണ്ട്. മാളുവിനെ കൊണ്ടുപൊകാൻ ആംബുലൻസ് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ആദിവാസി കുടിയിൽ നിന്ന് പാതിവഴി വരെ എത്തിച്ചത് ജീപ്പിലായിരുന്നു. പിന്നീട് അവിടെ നിന്നും ആംബുലൻസ് ലഭിച്ചു.
എന്നാൽ അടിമാലി താലൂക്കാശുപത്രിയിലേക്ക് പോകുന്ന വഴിയെ യുവതി പ്രസവിക്കുകയായിരുന്നു. ആംബുലൻസിൽ യുവതിയുടെ ഭർത്താവും ആംബുലൻസ് ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. ആംബുലൻസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചത്. 12 മണിയോടെയാണ് പ്രസവം നടന്നത്. അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായി ആശുപത്രിയിൽ നിന്ന് അറിയിച്ചു.
Comments