മുംബൈ: മഹാരാഷ്‌ട്രയിൽ ശിവസേന, ബിജെപി സഖ്യം ഇനിയും കരുത്തോടെ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. വരുന്ന തിരഞ്ഞെടുപ്പുകളിൽ ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കുമെന്നും ഷിൻഡെ പറഞ്ഞു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷിൻഡെയും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസും കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മന്ത്രിസഭാ വികസനത്തെ കുറിച്ചും നേതാക്കൾ ചർച്ചകൾ നടത്തി.
‘കോൺഗ്രസ്സും എന്‌സിപിയും ശിവസേന താക്കറെ വിഭാഗവും ഉൾപ്പെടുന്ന മഹാസഖ്യത്തെ അടിതെറ്റിച്ച ഷിൻഡെ ബിജെപി കൂട്ടുകെട്ട് മഹാരാഷ്‌ട്രയിൽ കരുത്തോടെ മുൻപോട്ട് പോകും. ലോക്സഭാ, നിയമസഭാ, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉൾപ്പെടെ വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്’ ഷിൻഡെ പറഞ്ഞു.
‘മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേറിയത് മുതൽ കേന്ദ്ര സർക്കാരിന്റെ പരിപൂർണ പിന്തുണ ലഭിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ ബിജെപി ശിവസേന സഖ്യത്തിന് ജനങ്ങൾ ഭരണത്തുടർച്ച നൽകിയിരുന്നു. എങ്കിലും ആശയം മറന്നുകൊണ്ട് ഉദ്ദവ് താക്കറെ മറുകണ്ടം ചാടി കോൺഗ്രസ്സിനും എൻസിപിക്കുമൊപ്പം അധികാരത്തിലെത്തിയിരുന്നു. എന്നാൽ എംഎൽഎമാരുമായി ഷിൻഡെ ബിജെപി ക്യാമ്പിലെത്തിയതോടെയാണ് ബിജെപി സഖ്യസർക്കാർ വീണ്ടും അധികാരത്തിലേറിയതെന്നും ഷിൻഡെ വ്യക്തമാക്കി.
Comments