ന്യുഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി. സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു. പുതിയ പാർട്ടി പ്രഖ്യാപനം ഉടനുണ്ടാകും. രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കളിൽ പ്രധാനിയാണ് സച്ചിൻ പൈലറ്റ്. കഴിഞ്ഞ കുറേ കാലമായി അശോക് ഗെലോട്ട് സർക്കാരിനെതിരെ തുറന്ന യുദ്ധം നയിക്കുകയായിരുന്നു പൈലറ്റ്. ഈ മാസം 11നാണ് പുതിയ പാർട്ടി പ്രഖ്യാപനം. സച്ചിൻ പൈറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികത്തിൽ നടത്തുന്ന റാലിയിലായിരിക്കും പാർട്ടി പ്രഖ്യാപനം. ‘പ്രഗതിശീൽ കോൺഗ്രസ്’ എന്നാണ് പുതിയ പാർട്ടിയുടെ പേരെന്നാണു വിവരം.
മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത കോൺഗ്രസിന് വലിയ തലവേദനയായിരുന്നു സൃഷ്ടിച്ചത്. പ്രതിസന്ധി പരിഹരിക്കാൻ പല വട്ടം കോൺഗ്രസ് ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുൻകയ്യെടുത്തു ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചിരുന്നു. പ്രശ്‌നം തീർന്നതായി പറഞ്ഞ് ഇരുവരും ഒരുമിച്ച് വാർത്തസമ്മേളനവും നടത്തിയിരുന്നു.
സച്ചിൻ പൈലറ്റ് മുന്നോട്ടുവെച്ച ആവശ്യങ്ങളൊന്നും ഗെലോട്ട് പക്ഷം അംഗീകരിച്ചില്ലെന്നാണ് സച്ചിന്റെ പുതിയ തീരുമാനത്തിലൂടെ മനസ്സിലാകുന്നത്. സർക്കാർ അഴിമതിയ്‌ക്ക് ഒത്തശ ചെയ്യുന്നു എന്നാണ് സച്ചിന്റെ ആരോപണം. ഇത് തുറന്ന് കാണിക്കാനാണ് അജമീർ മുതൽ ജയ്പൂർ വരെ റാലി നടത്തിയത്. എന്നാൽ ഇതൊന്നും സർക്കാരോ കോൺഗ്രസോ കണ്ട ഭാവം നടിച്ചില്ല. രാഹുൽ ബ്രിഗേഡിലെ പല പ്രധാന നേതാക്കളും പാർട്ടി വിട്ടു പോയപ്പോഴും സച്ചിൻ പാർട്ടിയിൽ ഉറച്ച് നിന്നിരുന്നു.
Comments