തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദൈനംദിന കാര്യങ്ങൾക്കടക്കം പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. യോഗത്തിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി സംസ്ഥാനത്തിന്റെ ധനസ്ഥിതി വിശദീകരിച്ചു. കഴിഞ്ഞ കുറെ നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്
സർക്കാർ വകുപ്പുകൾ പണം ചെലവഴിക്കുന്നതിനു മുൻഗണനാക്രമം നിശ്ചയിക്കണമെന്ന്് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദ്ദേശിച്ചു. കഴിഞ്ഞ രണ്ടു മാസമായി ക്ഷേമ പെൻഷൻ മുടങ്ങിയത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക മിസ് മാനേജ്‌മെന്റാണ് ഗുരുതര സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് കാരണമെന്ന വിമർശനം ശക്തമാണ്. കേന്ദ്രസർക്കാർ കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ചതാണ് പ്രതിസന്ധിയ്‌ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം.
ധനകാര്യ അഡി ചീഫ് സെക്രട്ടറി സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. കടമെടുക്കാൻ കഴിയുന്ന തുകയിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയതൊടെ വരും മാസങ്ങളിൽ സംസ്ഥാന സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും. 15,390 കോടി രൂപയുടെ കടമെടുപ്പിനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. എന്നാൽ കാലിയായ ഖജനാവിന് ഇതൊന്നും പര്യാപ്തമാകില്ല. 25,000 കോടി രൂപയെങ്കിലും കടമെടുക്കാൻ ആയിരുന്നു സംസ്ഥാന സർക്കാരിന്റെ ശ്രമം. നിലവിൽ അഞ്ച് മാസം പിന്നിടുമ്പോൾ ഇതിനകം 2000 കോടി കടമെടുത്തു കഴിഞ്ഞു.
സാമ്പത്തിക പ്രതിന്ധിക്കിടയിൽ വിദേശ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അർദ്ധരാത്രി യാത്ര തിരിക്കും. അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. 18 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശത്ത് തുടരും. മുഖ്യമന്ത്രി പങ്കെടുക്കുന്ന അമേരിക്കൻ ലോകകേരള സഭ സമ്മേളനത്തിലെ പണപ്പിരിവ് വൻ വിവാദത്തിനാണ് വഴിവെച്ചത്.
Comments