തൃശൂർ: പത്മശ്രീ ശങ്കരനാരായണ മേനോൻ അന്തരിച്ചു. 93 വയസായിരുന്നു. ചാവക്കാട് വല്ലഭട്ട കളരിസംഘത്തിലെ കളരി ഗുരുക്കളായിരുന്നു. 2022-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.
കളരി ഗുരുക്കളായി 75 വർഷം പിന്നിട്ടുമ്പോഴാണ് മരണം. ചാവക്കാട് വല്ലഭട്ട കളരിസംഘത്തിലെ കാരണവരായ മുടവങ്ങാട്ടിൽ ശങ്കരനാരായണ മേനോൻ എന്ന ഉണ്ണി ഗുരുക്കളിൽ നിന്ന് കളരി അഭ്യസിച്ചത് പല തലമുറകളാണ്. ബെൽജിയത്തിലും ഫ്രാൻസിലുമടക്കം നിരവധി രാജ്യങ്ങളിൽ ശാഖകൾ തുറന്ന് കളരിപ്പയറ്റിന്റെ പെരുമ വിദേശനാടുകളിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 50-ഓളം രാജ്യങ്ങളിൽ അദ്ദേഹം കളരിപ്പയറ്റ് അവതരിപ്പിച്ചുണ്ട്.
2019-ൽ കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ പുരസ്‌കാരവും കേരള കലാമണ്ഡലം സിൽവർ ജൂബിലി അവാർഡും അദ്ദേഹത്തെ തേടിയെത്തി. പിന്നീട് നെഹ്‌റു യുവകേന്ദ്ര, സുവർണമുദ്ര, ഇന്ത്യൻ കളരിപ്പയറ്റ് അസോസിയേഷന്റെ ആജീവനന്ത ബഹുമതി തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2022-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.
മലപ്പുറം തിരൂരിനടുത്ത് നിറമരുതൂരിൽ കളരിപ്പയറ്റ് വിദഗ്ധരുടെ കുടുംബത്തിൽ മുടവങ്ങാട്ട് തറവാട്ടിലെ ശങ്കുണ്ണിപ്പണിക്കരുടെയും ചുണ്ടയിൽ കല്യാണിക്കുട്ടി അമ്മയുടെയും മൂന്നാമത്തെ പുത്രനായി 1929-ലായിരുന്നു ജനനം. പിതാവിൽ നിന്നാണ് കളരിയുടെ ആദ്യചുവടുകൾ അഭ്യസിച്ചത്.
Comments