തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ പാസായ സംഭവത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. എസ്എഫ്‌ഐക്കാരെ പരീക്ഷയെഴുതാതെ പാസാക്കാൻ സംസ്ഥാനത്ത് പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ പേരാണ് കെ-പാസെന്നും മുരളീധരൻ പറഞ്ഞു. വട്ടപൂജ്യം കിട്ടിയ എസ്എഫ്‌ഐക്കാരെ ജയിപ്പിക്കാനായി മാത്രമാണ് ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരികക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.
കേന്ദ്രം വെട്ടിക്കുറച്ചു എന്ന് പറയുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് മലയാളികളോട് വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. അത്താഴപ്പട്ടിണിക്കാരൻ ആയിരം രൂപ ചോദിച്ചാൽ കരഞ്ഞ് കാണിക്കുന്നവർക്ക് അമേരിക്കക്കാരുടെ കൂടെ അത്താഴംകഴിക്കാൻ പോകാൻ കോടികളുണ്ടെന്നും വി.മുരളീധരൻ വിമർശിച്ചു. ഖജനാവിലെ പണമെടുത്ത് കുടുംബസമേതം പിണറായി വിജയനും കൂട്ടരും അമേരിക്കയിൽ പോയി നടത്തുന്ന ചർച്ചകൾ കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവുമില്ലെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.
കേരളത്തിന്റെ സ്വയംപര്യാപ്തത എന്ന് പറഞ്ഞ് പിണറായി വിജയന്റെ കുടുംബത്തിന്റെ സ്വയംപര്യാപ്തത പദ്ധതികൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കൊട്ടിഘോഷിക്കുന്ന കെ ഫോൺ കേരള സർക്കാരിന്റെ എന്തോ കണ്ടെത്തലാണെന്ന് പ്രചരിപ്പിക്കുന്നു. ബിഎസ്എൻഎൽ പൂട്ടിക്കാൻ നടന്നവരാണ് അവരെ സർവീസ് പ്രൊവൈഡറാക്കി പദ്ധതി കൊണ്ടുവരുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തെ ഏതെല്ലാം തരത്തിൽ വിറ്റുതിന്നാമോ അതെല്ലാം ചെയ്യുകയാണ് പിണറായി വിജയൻ സർക്കാർ. അവസരവാദികളെ കേരളത്തിലെ ജനം കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ലെന്നും വി.മുരളീധരൻ പറഞ്ഞു.
Comments