തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം തിയേറ്ററുകളും ഇന്നും നാളെയും അടച്ചിടും. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. പുതിയ ചിത്രങ്ങളായ ‘2018, പാച്ചുവും അത്ഭുത വിളക്കും’ എന്നിവ ഒടിടി റിലീസിന് നൽകിയതിൽ പ്രതിഷേധിച്ചാണ് തിയേറ്ററുകൾ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ തിയേറ്റർ ഉടമകൾ നടത്തിയ സംയുക്ത സംഘടനാ യോഗത്തിലായിരുന്നു തീരുമാനം.
തിയേറ്ററിൽ എത്തുന്ന മലയാള സിനിമകളുടെ ഒടിടി റിലീസ് ആറു മാസത്തിനുശേഷമാക്കാൻ നിയമനിർമാണമുൾപ്പെടെ നടപടികൾക്ക് സർക്കാരിനോട് ആവശ്യപ്പെടാനൊരുങ്ങുകയാണ് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. നിലവിലത്തെ ധാരണ പ്രകാരം റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ സിനിമ ഒടിടി റിലീസ് ചെയ്യാൻ സാധിക്കയുള്ളൂ. എന്നാൽ ഈ ധാരണ മുഖവിലയ്‌ക്ക് എടുക്കാതെയാണ് ഈ സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്തതെന്ന് ഫിയോക്ക് പറയുന്നു. നിർമാതാക്കളായ താരങ്ങൾ തിയേറ്റർ വ്യവസായത്തെ നശിപ്പിച്ചുവെന്നും ഫിയോക്ക് സംഘടന ആരോപിച്ചു.
തിയറ്ററുകളിൽ ഇപ്പോൾ ആളെത്തുന്നതും കുറവാണ്. വരുമാനമില്ലാതായ തീയേറ്ററുകൾ ജപ്‌തിയിലും അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്. മലയാളം വെബ് സിരീസുകളുടെ വരവോടെ തീയേറ്ററുകൾ കടുത്ത പ്രതിസന്ധിയിലാകും എന്നും സംഘടന പറയുന്നുണ്ട്. മുമ്പും ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് എത്തിയിരുന്നു.
Comments