തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പരീക്ഷയെഴുതാതെ ജയിച്ച സംഭവത്തിൽ ഗവർണർക്ക് പരാതി നൽകി എബിവിപി. വിഷത്തിൽ കോളേജ് അധികൃതർക്കെതിരെയും അന്വേഷണം വേണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി നൽകിയ പരാതിയിൽ ഗവർണറോട് ആവശ്യപ്പെട്ടു. വിവാദമായതിന് പിന്നാലെ റിസൾട്ട് പുന: പ്രസിദ്ധീകരിച്ചത് വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനാണെന്നും സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന കോളേജിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും എബിവിപി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റിലെ തിരിമറിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മഹാരാജാസ് കോളേജിലെ മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷ ആർഷോ എഴിതിയിരുന്നില്ല. എന്നാൽ റിസൾട്ട് പുറത്തുവന്നപ്പോൾ ആർഷോ വിജയിച്ചവരുടെ പട്ടികയിലെത്തി. ഇത് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുകയും റിസൾട്ടിലെ തിരിമറി പുറത്തറിയുകയുമായിരുന്നു.
എസ്എഫ്‌ഐ മുൻ നേതാവ് കെ. വിദ്യ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ചതുമായി ബന്ധപ്പെട്ട വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മഹാരാജാസിൽ ഗസ്റ്റ് ലക്ചറായി പ്രവൃത്തി പരിചയമുള്ളതായി കാണിച്ചാണ് വിദ്യ വ്യാജ രേഖ നിർമ്മിച്ചത്. സംഭവത്തിൽ പോലീസ് മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിന്റെ മൊഴി രേഖപ്പെടുത്തി.
Comments