ന്യൂഡൽഹി: കേരളത്തിലടക്കം വേരുകളുള്ള ലഹരിമാഫിയാ സംഘത്തിൽ നിന്ന് 15,000 എൽഎസ്ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്ത് നാർകോട്ടിക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ വിദ്യാർത്ഥികളുൾപ്പെടെ ആറ് പേർ ഡൽഹിയിൽ അറസ്റ്റിൽ. എൻസിബി നടത്തിയ ഒറ്റ ഓപ്പറേഷനിലൂടെ ഇത്രയും അധികം എൽഎസ്ഡി സ്റ്റാമ്പുകൾ പിടിച്ചെടുക്കുന്നത് ഇതാദ്യമാണ്.
10.5 കോടി വില വരുന്ന എൽഎസ്ഡി സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ വിദേശത്ത് നിന്നുമെത്തിച്ച രണ്ടരക്കിലോ കഞ്ചാവും, 4.65 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 20 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇന്റർനെറ്റിലെ ഡാർക്ക് വെബ് മുഖേനയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ലഹരി ഇടപാടുകൾക്ക് ക്രിപ്‌റ്റോ കറൻസിയാണ് ഇക്കൂട്ടർ പ്രധാനമായും ഉപയോഗിച്ചിരുന്നത്. സമൂഹമാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കച്ചവടത്തെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിക്കുന്നത്.
കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ് മഹാരാഷ്‌ട്ര, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ലഹരി സംഘത്തിന് വേരുകളുണ്ട്.കൂടാതെ പോളണ്ട്, നോതർലാൻഡ് , യുഎസ് തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇക്കൂട്ടരുടെ പ്രവർത്തനം സജീവമാണെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നോർത്തേൺ റേഞ്ച് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിംഗ് വ്യക്തമാക്കി.
Comments