തിരുവനന്തപുരം: കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലാണ് അരിക്കൊമ്പനെ തുറന്ന് വിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സ നൽകിയ ശേഷമായിരുന്നു തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഉള്‍ക്കാട്ടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നത് തുടർന്നുകൊണ്ടിരിക്കും.
നെയ്യാർ വനമേഖലയിലേക്ക് അരിക്കൊമ്പൻ ഇറങ്ങാനുള്ള സാധ്യത ഏറെയാണ്. അപ്പർകോഡയാറിലെത്തി അവിടെ നിന്ന് അംബാസമുദ്രം വഴി തമിഴ്നാട് കന്യാകുമാരി ഡിവിഷനിൽ 3 റേഞ്ച് താണ്ടി വേണം കേരള അതിർത്തിയായ വനമേഖലയിലേക്ക് കടക്കാൻ. കളക്കാട് മുണ്ടൻ തുറൈയിലാണ് കേരളവും തമിഴ്നാടും തമ്മിൽ തെക്കൻ മേഖലയിൽ അതിർത്തി പങ്കിടുന്നത്. ഈ പ്രദേശത്ത് എത്തിയാലും നെയ്യാർ വനമേഖലയിൽ പ്രവേശിക്കണമെങ്കിൽ കീഴ്‌ക്കാം തൂക്കായ പ്രദേശം ഏറെ പിന്നിടേണ്ടതുണ്ട്. നേരത്തെ ചിന്നക്കനാലിലും തമിഴ്നാട്ടിലെ കമ്പം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വളരെ വേഗത്തിലാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്. എന്നാൽ, അതേ വേഗത്തിൽ തമിഴ്നാട്-കേരള അതിർത്തിയിലൂടെ നെയ്യാർ വനമേഖലയിൽ സഞ്ചരിക്കാൻ അരിക്കൊമ്പന് നിലവിൽ കഴിയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അഗസ്ത്യവനം, പേപ്പാറ നെയ്യാർ വനമേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളായ വരയാട്ടുമുടി, ആനനിരത്തി പ്രദേശങ്ങളിലേക്കാണ് അരിക്കൊമ്പൻ പ്രവേശിക്കാൻ സാധ്യത കൂടുതൽ.
തമിഴ്നാട് അതിർത്തിയിലുടെ മുണ്ടൻതുറൈ കടുവ സങ്കേതത്തിലേക്കു സഞ്ചരിക്കുകയാണെങ്കിൽ വളരെ വേഗത്തിൽ പാണ്ടിപ്പത്തിനു സമീപത്തെ തമിഴ്നാട് അതിർത്തിയായ കാളിപ്പുൽേത്തരിയിൽ എത്താൻ കഴിയും. അവിടെ നിന്നും ഉൾക്കാട്ടിലൂടെ ബോണക്കാടേയ്‌ക്ക് കുറച്ചു ദൂരം മാത്രമേയുള്ളൂ. കിലോ മീറ്ററുകൾ താണ്ടിയ അരിക്കൊമ്പന് ഒറ്റ രാത്രി കൊണ്ട് ബോണക്കാട് എത്താനും കഴിയും. അരിക്കൊമ്പൻ വിഷയത്തിൽ പേപ്പാറ, പരുത്തിപ്പള്ളി, കുളത്തുപുഴ, പാലോട് വനം റേഞ്ച് പരിധികളിൽ താമസിക്കുന്നവർക്ക് നിലവിൽ ആശങ്ക വേണ്ടെന്നാണ് വനം വകുപ്പിന്റെ അറിയിച്ചിരിക്കുന്നത്.
Comments