ഇടുക്കി: നെടുങ്കണ്ടം വണ്ടൻമേട്ടിൽ മരണ രംഗങ്ങൾ ഇന്റർനെറ്റിൽ ലൈവ് ഇട്ടിതിന് ശേഷം പതിനേഴുകാരൻ ജീവനൊടുക്കിയതിന് പിന്നാലെ സഹപാഠിയും ജീവനൊടുക്കി. ആദ്യം സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോട് കൂടി പ്ലസ്ടൂ വിദ്യാർത്ഥിയായ സഹപാഠിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിദ്യാർത്ഥിയും മരണരംഗങ്ങൾ ലൈവ് ഇട്ടതിന് ശേഷമാണ് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ശാസ്ത്രീയ അന്വേഷണങ്ങൾ നടക്കുന്നതിനാൽ വിദ്യാർത്ഥിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തരുത് എന്നാണ് പോലീസിന്റെ നിർദ്ദേശം.
ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദ്ദേശാനുസരണമാണ് തിങ്കളാഴ്ച കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ് പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. അതിനിടെയാണ് ഇന്നലെ രാത്രി ലാപ്‌ടേപ് ഓൺ ചെയ്ത് വെച്ചതിന് ശേഷം സഹപാഠിയും തൂങ്ങി മരിച്ചത്.ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളം കുട്ടികളും ഗെയിമിന്റെ വലയിലായതായി പോലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ആദ്യം തൂങ്ങി മരിച്ച വിദ്യാർത്ഥി ജീവനൊടുക്കിയത് ഓൺലൈൻ ഗെയിമിലെ അജ്ഞാത സംഘത്തിന്റെ നിർദ്ദേശാനുസരണമാണ് എന്ന നിഗമനത്തിലെത്തിയത്. കുട്ടിയെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചതിന് ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മരണ ശേഷം വീട്ടുകാരും ബന്ധുക്കളായ ഐടി വിദഗ്ധരും ചേർന്ന് വിദ്യാർത്ഥി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ് പരിശോധിച്ചിരുന്നു. നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ ലാപ്‌ടോപിന്റെ നിയന്ത്രണം അജ്ഞാത സംഘത്തിന്റെ കയ്യിലായിരുന്നെന്നും അവരുടെ നിർദ്ദേശാനുസരണമാണ് വിദ്യാർത്ഥി കുറച്ചു കാലമായി ജീവിച്ചിരുന്നതെന്നും കണ്ടെത്തി. അജ്ഞാത സംഘം ഓൺലൈൻ മുഖേന നൽകിയ ടാസ്‌കുകൾ പൂർത്തിയാക്കിയതിന് ശേഷമാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.
Comments