ആലപ്പുഴ: മാവേലിക്കരയിൽ 6 വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഹേഷ് കൊല്ലാൻ ലക്ഷ്യം വെച്ചിരുന്നത് മൂന്നുപേരെയെന്ന് പോലീസ് കണ്ടെത്തൽ. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പോലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് സൂചന.
പോലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് ഇവരെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നത്. യുവതി വിവാഹത്തിൽ നിന്നും പിന്മാറിയത് മഹേഷിന്റെ സ്വഭാവദൂഷ്യം കൊണ്ടെന്നും പോലീസ് പറയുന്നു. കൊലയ്‌ക്ക് ഉപയോഗിച്ച മഴു ഉണ്ടാക്കിയത് മാവേലിക്കരയിലാണ്. പ്രതി കൗൺസിലിംഗിന് വിധേയനായെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അതേസമയം ജയിലിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതിനെ തുടർന്നു ചികിത്സയിൽ കഴിയുകയാണ് പ്രതി മഹേഷ്. ഇന്നലെ ഉച്ചയോടെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു. സബ് ജയിലിലെ വാറണ്ട് മുറിയിൽ വെച്ച് അധികൃതർ രേഖകൾ ശരിയാക്കുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തിലെയും കൈയിലെയും ഞരമ്പുകൾ മുറിക്കുകയായിരുന്നു. കഴുത്തിന്റെ വലത് ഭാഗത്തും ഇടത് കയ്യിലുമാണ് മുറിവുകളുള്ളത്.
കഴുത്തിലെ ആഴത്തിലുള്ള മുറിവു കാരണം ഞരമ്പിനു തകരാറു സംഭവിച്ചതായി മാവേലിക്കര ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു. പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലേക്ക് മാറ്റി. സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.
Comments