തിരുവനന്തപുരം: മലയാളം അറിയാത്തു കൊണ്ട്, ബെവ്കോയിലെ മദ്യത്തിന്റെ ബ്രാൻഡും വിലയും മനസ്സിലായില്ലെന്ന പരാതിക്ക് വിട. വിദേശമദ്യ ചില്ലറ വില്പനശാലകളിൽ മലയാളത്തിലുള്ളതിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽകൂടി ബോർഡുകൾ സ്ഥാപിക്കാൻ ബെവ്കോ ചെയർമാൻ യോഗേഷ് ഗുപ്തയുടെ നിർദ്ദേശം. ഷോപ്പുകൾക്ക് മുന്നിലെ ബോർഡും ഇന വിവരപ്പട്ടികയും കാണുംവിധമുള്ള പ്രകാശസംവിധാനം രാത്രിയിൽ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ച് കൊണ്ടാണ് പുതിയ പരിഷ്‌കാരമെന്നാണ് സൂചന. എന്നാൽ വിദേശത്തു നിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ടൂറിസ്റ്റുകൾക്കടക്കം ഷോപ്പുകൾ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണിതെന്നാണ് ബെവ്‌കോ പറയുന്നത്. മദ്യക്കടകളിലെ പൊതുവെയുള്ള അന്തരീക്ഷവും ശുചിത്വും മെച്ചപ്പെടുത്താനും നടപടി തുടങ്ങി. മദ്യക്കുപ്പികളിൽ ഒട്ടിച്ചിട്ടുള്ള സെക്യൂരിറ്റി ലേബൽ ഇളക്കി ഷോപ്പുകളുടെ ഭിത്തിയിലോ ഗേറ്റിലോ പതിയ്‌ക്കുന്ന രീതി ചില ഇടപാടുകാർക്കെങ്കിലുമുണ്ട്. ഇത്തരം സ്റ്റിക്കറുകൾ നീക്കി ഭിത്തികൾ വൃത്തിയാക്കുന്ന ജോലികൾ തുടങ്ങി.
ബെവ്‌കോയിലെ കമ്പ്യൂട്ടറുകളുകളും ഇലക്ട്രിക് ഉപകരണങ്ങളും പ്രവർത്തന ക്ഷമമല്ലെങ്കിൽ അറ്റകുറ്റപ്പണി നടത്തുകയോ മാറ്റി സ്ഥാപിക്കുകയോ വേണം. റീജിയണൽ മാനേജർമാർക്കാണ് ഇതിന്റെ ചുമതല. ഇടപാടുകാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം ഒഴിവാക്കണം. വെയർഹൗസ് മാനേജർമാരും റീജിയണൽ മാനേജർമാരും പതിവായി ഷോപ്പുകൾ സന്ദർശിച്ച് ജീവനക്കാർക്ക് ബോധവത്കരണം നടത്തണം. ജീവനക്കാർക്ക് പരിശീലനം ആവശ്യമെങ്കിൽ ഹെഡ്ഓഫീസിൽ നിന്നുള്ള സഹായം തേടാനും നിർദ്ദേശമുണ്ട്.
Comments