ന്യൂഡൽഹി: ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി സാദ്ധ്യതകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്ത് എഐ സിഇഒ സാം ആൾട്ട്മാൻ. രാജ്യത്ത് എഐയുടെ സാദ്ധ്യതകളെ കുറിച്ചും അവസരങ്ങളെ കുറിച്ചും വളർന്നുവരുന്ന സാങ്കേതികവിദ്യയുടെ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെ ആവശ്യകതയെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ സേവനങ്ങളിലേക്ക് എഐയെ സമന്വയിപ്പിക്കണമെന്നും സാം ആൾട്ട്മാൻ നിർദ്ദേശിച്ചു. എഐ ചാറ്റ് ബോട്ട് ചാറ്റ്ജിപിടി സൃഷ്ടക്കളായ ഓപ്പൺ എഐയുടെ സിഇഒ ആണ് സാം ആൾട്ട്മാൻ.
ഡിജിറ്റൽ പരിവർത്തനത്തിനായുള്ള എല്ലാ സഹകരണങ്ങളെയും സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ‘ഉൾക്കാഴ്ച പകർന്ന സംഭാഷണത്തിന് നന്ദി. ഇന്ത്യയുടെ സാങ്കേതിക മേഖലയെ ഉത്തേജിപ്പിക്കുന്നതിൽ എഐയുടെ പങ്ക് വളരെ വലുതാണ്. യുവാക്കൾക്കിടയിൽ ബൃഹത്തായ വിപ്ലവം സൃഷ്ടിക്കാൻ ഇതിന് കഴിയും. പൗരന്മാരെ ശാക്തീകരിക്കുന്നതിനായി ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന എല്ലാ സഹകരണങ്ങളെയും സ്വാഗതം ചെയ്യുന്നു’-പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്നുള്ള ചിത്രം ആൾട്ട്മാൻ പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ അവിശ്വസനീയമായ സാങ്കേതികവിദ്യയെ കുറിച്ചും അതുപയോഗിച്ച് രാജ്യത്തിന് എപ്രകാരം പ്രയോജനം നേടാമെന്നതിനെ കുറിച്ചും ചർച്ച ചെയ്യാൻ കഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ താൻ സംതൃപ്തനാണെന്നും രസകരമായ അനുഭവമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുള്ള നരേന്ദ്രമോദിയുടെ ഉത്സാഹത്തെയും ചിന്തയെയും ഉൾക്കാഴ്ചകളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
https://twitter.com/narendramodi/status/1667025492426522625?s=20
രാജ്യത്ത് താൻ ആദ്യം സ്റ്റാർട്ട്അപ്പുകൾക്കാകും ധനസഹായം നൽകുകയെന്ന് ആൾട്ട്മാൻ സൂചിപ്പിച്ചു. ഭാരതത്തിനായുള്ള തന്റെ പദ്ധതികളെ കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമർശം. ഏറെ ഗുണനിലവാരം പുലർത്തുന്നവയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെന്നും അതിൽ എല്ലായ്‌പ്പോഴും ആശ്ചര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐടി വ്യവസായം രാജ്യത്ത് ശക്തിയാർജ്ജിക്കുകയാണ്. അതിനാൽ എഐ അടിസ്ഥാനമാക്കിയുള്ള യൂട്ടിലിറ്റികൾക്ക് രാജ്യത്ത് വലിയ സാദ്ധ്യതകളുടെ ലോകമാണ് തുറന്നുകിടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, ഇസ്രയേൽ, ജോർദാൻ, യുഎഇ, ദക്ഷിണ കൊറിയ എന്നീ രാഷ്‌ട്ര പര്യടനത്തിലാണ് സാം ആൾട്ട്മാൻ. 2035-ഓടെ എഐ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്‌ക്ക് 957 ബില്യൺ യുഎസ് ഡോളർ അധികമായി നൽകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഓപ്പൺ എഐ മേധാവിയുടെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. അതേസമയം, പ്രതിമാസം ഒരു ബില്യൺ സന്ദർശകരുള്ള വെബ് സൈറ്റ് എന്ന റെക്കോർഡിലേക്ക് കുതിക്കുകയാണ് ഓപൺഎഐയുടെ ചാറ്റ്ജിപിടി.
Comments