ശ്രീനഗർ : യൂണിഫോമിന് ചേരുന്ന ഹിജാബ് ധരിക്കണമെന്ന് പ്രിൻസിപ്പൽ നിർദേശിച്ചതിനു പിന്നാലെ ഹിജാബ് വിലക്കിയെന്ന പ്രചാരണവുമായി പെൺകുട്ടികൾ . ശ്രീനഗറിലെ റെയ്നാവാരിയിൽ സ്ഥിതി ചെയ്യുന്ന വിശ്വഭാരതി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികളാണ് സ്കൂൾ അധികൃതർക്കെതിരെ വ്യാജ പ്രചാരണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സ്കൂളിന് മുന്നിൽ പ്രകടനവും നടത്തി.
പല നിറത്തിലും ഡിസൈനിലുമുള്ള ഹിജാബ് ധരിച്ചാണ് പെൺകുട്ടികൾ സ്കൂളിലെത്തുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. അതിനാൽ യൂണിഫോമിന് ചേരുന്ന തരത്തിൽ ഹിജാബ് ധരിക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. സ്കൂൾ യൂണിഫോമിന് മുകളിൽ പെൺകുട്ടികൾക്ക് അതേ നിറത്തിലുള്ള ബുർഖ ധരിക്കാമെന്നും സ്കൂളിൽ എത്തിയതിന് ശേഷം അത് അഴിച്ചുവെക്കണമെന്നും പ്രിൻസിപ്പൽ പറഞ്ഞു
ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് പെൺകുട്ടികൾ ശരീരം മറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് വനിതാ പ്രിൻസിപ്പൽ മെംറോസ് ഷാഫി പറഞ്ഞു. അതിനാൽ സ്കൂൾ യൂണിഫോമിന് മുകളിൽ നീളമുള്ള വെള്ള നിറത്തിലുള്ള ഹിജാബ് ധരിക്കാനോ ചാദർ കൊണ്ടുവരാനോ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികൾക്ക് ബുർഖ ധരിക്കരുതെന്ന് നിർദ്ദേശം നൽകിയെന്ന സോഷ്യൽ മീഡിയ പോസ്റ്റ് തികച്ചും അടിസ്ഥാനരഹിതവും തെറ്റുമാണ്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വികാരങ്ങളെ സ്കൂൾ മാനേജ്മെന്റ് എപ്പോഴും മാനിക്കുന്നു.
അബായ ധരിക്കുന്നതിന് സ്കൂൾ പ്രിൻസിപ്പലിനോ മാനേജ്മെന്റോ വിലക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സ്കൂൾ യൂണിഫോം അബായയുടെ കീഴിൽ ധരിക്കണമെന്ന് വിനീതമായി വിദ്യാർത്ഥികളോട് പറയുന്നതായി മെംറോസ് ഷാഫി പറയുന്നു. എല്ലാ വിദ്യാർത്ഥികൾക്കും അബായ ധരിക്കാമെന്നും ക്ലാസുകളിൽ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.
ഹിജാബ് ധരിക്കണമെങ്കിൽ സ്കൂളിൽ പോകാതെ മദ്രസയിൽ പോകണമെന്ന് പ്രിൻസിപ്പൽ പറഞ്ഞുവെന്നായിരുന്നു പെൺകുട്ടികൾ പ്രചരിപ്പിച്ചത് .കൊറോണയെ തുടർന്നാണ് അബായ ധരിക്കാൻ അനുമതി നൽകിയതെന്ന് വിശ്വഭാരതി (വിബി) സ്കൂൾ പ്രിൻസിപ്പൽ മെംറോസ് ഷാഫി പറഞ്ഞു. ഒരു കാലത്ത് സ്കൂളിൽ ചില പെൺകുട്ടികൾ മാത്രമാണ് അബയ ധരിച്ചിരുന്നത്, എന്നാൽ അടുത്തിടെ ചില പെൺകുട്ടികൾ സ്കൂൾ യൂണിഫോമിനെ വെല്ലുവിളിച്ച് അബായ ധരിക്കാൻ തുടങ്ങിയെന്നും അവർ പറഞ്ഞു.
അതേസമയം സ്കൂൾ അധികൃതർക്കെതിരെ ഭീഷണികളുമായി ഭീകരസംഘടനകളും രംഗത്ത് വന്നു . ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നും , അത് മാറ്റാൻ പറയാൻ ആർക്കും അധികാരമില്ലെന്നുമാണ് ഭീകരരുടെ ഭീഷണി.
.
Comments