കണ്ണൂർ: രസകരമായ ആവശ്യം ഉന്നയിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ട ട്രെയിനിലെ കോച്ചിന് തീയിട്ട കേസിലെ പ്രതി. ‘സാർ ഇവിടെയുള്ളവരൊക്കെ നല്ല ആൾക്കാരാണ്. എനിക്ക് ഈ പോലീസ് സ്‌റ്റേഷനിൽ ഒരു ജോലി തരുമോ’ എന്നാണ് കസ്റ്റഡിയിലുള്ള പ്രസോൺജിത് സിദ്ഗർ പോലീസിനോട് ചോദിച്ചത്. ഭക്ഷണത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ഇയാൾക്ക്. റിമാൻഡ് ചെയ്ത സബ് ജയിൽ നല്ലതാണെന്നും നല്ല ഭക്ഷണവും സൗകര്യവുമാണ് ഇവിടെയുള്ളതെന്നും പ്രസോൺജിത് പറയുന്നു.
പ്രസോൺജിത് സിദ്ഗർ തലശേരിയിൽ നിന്ന് കണ്ണൂരിലെത്തിയത് അതേ ട്രെയിനിൽ തന്നെയെന്ന് മൊഴി നല്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇത് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ പ്രതിയുമായി അന്വേഷണസംഘം തലശേരിയിലെത്തിയിരുന്നു. ഇതേ ട്രെയിനിൽ പ്രതി ഓടിക്കയറുന്നത് സ്‌റ്റേഷനിലെ സിസിടവി ദൃശ്യത്തിലുമുണ്ട്.
ഇയാളെ കസ്റ്റഡിയിലെടുത്ത ദിവസം അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം മാദ്ധ്യമങ്ങളെ അറിയിക്കുന്നതിനിടെ ഉത്തരമേഖല ഐജി പറഞ്ഞത് പ്രതി തലശേരിയിൽ നിന്ന് നടന്നാണ് കണ്ണൂരിലെത്തിയതെന്നാണ് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാള് നടന്നല്ല എത്തിയതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചത്.
പ്രതി പോലീസിന് നൽകുന്ന മൊഴിയിൽ വൈരുദ്ധ്യം തുടരുന്നതിനാൽ അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. പ്രസോൺജിത്തിന് മാനസികപ്രശ്‌നമുള്ളതായി അച്ഛൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.മാനസികപ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇയാൾ സ്ഥിരമായി വീട്ടിൽ താമസിക്കാറില്ലെന്നും അലഞ്ഞുനടക്കുന്ന സ്വഭാവമുണ്ടെന്നും ഇയാളുടെ പിതാവ് അന്വേഷണസംഘത്തിനോട് വ്യക്തമാക്കി.
Comments