കോട്ടയം: മുൻ എഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയിൽ പിണറായി വിജയൻ സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമലയിൽ നടന്ന ഗൂഢാലോചന ഒരു സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോട്ടയം പ്രസ്‌ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയ നേതൃത്വത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരുടേയും പങ്ക് പുറത്ത് വരണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം കൂടിയേ തീരൂ. 2018ൽ അയ്യപ്പഭക്തർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ മനീതി സംഘത്തിന് പമ്പ വരെ എത്താൻ സഹായം ചെയ്തുവെന്ന് മുൻ എഡിജിപി പറഞ്ഞത് ഗൗരവതരമാണ്. മറ്റ് ഭക്തൻമാർക്ക് നിലയ്‌ക്കൽ വരെ മാത്രമേ വാഹനത്തിൽ സഞ്ചരിക്കാൻ അനുവാദമുള്ളൂ എന്നിരിക്കെ മനീതിസംഘത്തിന് എങ്ങനെയാണ് പമ്പ വരെ യാത്ര ചെയ്യാൻ അനുമതി ലഭിച്ചത്. ആചാരലംഘനം നടത്താൻ പോലീസ് കൂട്ടുനിന്നെന്ന് എഡിജിപി തന്നെ തുറന്ന് പറയുകയാണ്. ശബരിമല തകർക്കാനെത്തിയവർക്കൊപ്പമാണ് മുഖ്യമന്ത്രി നിന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
പോലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഭക്തൻമാരെ മതഭ്രാന്തൻമാരാക്കി. ശബരിമല തകർക്കാൻ പിണറായി വിജയൻ തന്നെയാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമലയിൽ ആചാരലംഘനം നടത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് അന്ന് തന്നെ ബിജെപി ആരോപിച്ചിരുന്നു. യുവതികൾ സ്വമേധയാ വന്നതല്ല സർക്കാർ കൊണ്ടുവന്നതാണെന്ന് പൊലീസ് മേധാവി തന്നെ സ്ഥിരീകരിച്ചിരിച്ചിരിക്കുകയാണ്. ഈ വെളിപ്പെടുത്തലുകളിൽ സർക്കാർ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Comments