മുംബൈ: വൻ ലഹരിവേട്ടയുമായി എൻസിബി. മുംബൈ സോണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 20 കിലോ ഗ്രാം മെഫെഡ്രോണും ഒരു കോടി രൂപയുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എൻസിബി അറസ്റ്റ് ചെയ്തു. ലഹരിമരുന്നും പണവും കൂടാതെ വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
മുംബൈയിലെ ദോങ്ഗ്രി മേഖലയിൽ കഴിഞ്ഞ ഏതാനും നാളുകളായി എൻസിബി നിരീക്ഷണം ശക്തമാക്കിയിരുന്നു. വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡുകൾക്കൊടുവിലാണ് 20 കിലോ മെഫെഡ്രോൺ പിടികൂടിയത്. വിപണിയിൽ ഇതിന് 50 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്. ലഹരി ഉപയോക്താക്കൾക്കിടയിലും വിൽപ്പനക്കാർക്കിടയിലും ‘മ്യാവൂ മ്യാവൂ’ അഥവാ ‘എംകാറ്റ്’ എന്ന് അറിയപ്പെടുന്ന ലഹരി വസ്തുവാണ് മെഫെഡ്രോൺ.
മയക്കുമരുന്നിനൊപ്പം ഒരു കോടി രൂപയും 186 ഗ്രാം സ്വർണവും റെയ്ഡിനിടെ കണ്ടെടുത്തു. ലഹരി വിറ്റ് കിട്ടിയ പണമാണിതെന്നാണ് എൻസിബിയുടെ വിലയിരുത്തൽ. കഴിഞ്ഞ പത്ത് വർഷത്തോളമായി ലഹരി കച്ചവടത്തിൽ വ്യാപൃതരായിരുന്നു അറസ്റ്റിലായ മൂന്ന് പ്രതികളുമെന്ന് എൻസിബി പറയുന്നു.
Comments