ന്യൂഡൽഹി: ഡിജിറ്റൽ പെയ്‌മെന്റ് രംഗത്ത് ആഗോളതലത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ. 2022ൽ രാജ്യത്ത് നടന്നത് 89.5 ദശലക്ഷം ഡിജിറ്റൽ ഇടപാടുകൾ. കഴിഞ്ഞ വർഷം ആഗോള ഡിജിറ്റൽ പേയ്മെന്റുകളുടെ 46 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. തൊട്ട് പിറകിൽ നിൽക്കുന്ന നാല് രാജ്യങ്ങളുടെ ആകെ ഡിജിറ്റൽ ഇടപാടുകളേക്കാൾ കൂടുതലാണ് ഇന്ത്യയുടേത്.
29.2 ദശലക്ഷം ഡിജിറ്റൽ ഇടപാടുകൾ നടത്തിയ ബ്രസീലാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 17.6 ദശലക്ഷം ഇടപാടുകളുമായി മൂന്നാം സ്ഥാനത്താണ് ചൈന. 16.5 ദശലക്ഷം ഇടപാടുകളുമായി തായ്ലൻഡ്, 8 ദശലക്ഷം ഇടപാടുകളുമായി ദക്ഷിണ കൊറിയ എന്നിവർ യഥാക്രമം മൂന്ന്, നാല് സ്ഥാനത്തുണ്ട്.
രാജ്യത്തെ പൗരൻമാരുടെ ടെക്‌നോളജി വികാസത്തിനായി കേന്ദ്രസർക്കാർ രൂപീകരിച്ച Mygov India എന്ന പ്ലാറ്റ് ഫോമാണ് ഇത് സംബന്ധിച്ച് ഡാറ്റ പുറത്ത് വിട്ടത്. പണരഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ഇത് കരുത്തേകുമെന്ന് Mygov India യുടെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.
ഡിജിറ്റൽ പേയ്മെന്റുകളിൽ രാജ്യം പുതിയ നാഴികക്കല്ലാണ് പിന്നിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ പേയ്മെന്റ് ഇക്കോസിസ്റ്റത്തിന്റെ കരുത്തും ഡിജിറ്റൽ സ്വീകാര്യതയും ഇത് വ്യക്മാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഡിജിറ്റൽ പേയ്മെന്റിൽ രാജ്യം ഒന്നാം സ്ഥാനം കൈവരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്. ഡിജിറ്റൽ പേയ്മെന്റിലെക്കുള്ള ചുവടുമാറ്റം ഗ്രാമീണ സമ്പദ്വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മൊബൈൽ ഡാറ്റ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, അത് ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള പ്രയാണത്തിന് കരുത്തേകുമെന്നും പ്രധാനമന്ത്രി ശുഭപ്രതീക്ഷ പ്രകടിച്ചിരുന്നു.
Comments