എറണാകുളം: മഹാരാജ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽ ഡോ. വിഎസ് ജോയിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോളേജിലെത്തി മൊഴി എടുത്തു. മാർക്ക് ലിസ്റ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആർഷോ ഉന്നയിക്കുന്നത്.
ആർഷോ പഠിച്ചിരുന്ന ആർക്കിയോളജി വകുപ്പ് കോഡിനേറ്റർ ഡോ. വിനോദിന്റെ മൊഴിയും പോലീസ് സംഘം ഉടൻ രേഖപ്പെടുത്തും. മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും സാങ്കേതിക പിഴവാണ് ഉണ്ടായതെന്നുമുള്ള വിശദീകരണമാണ് പ്രിൻസിപ്പൽ ക്രൈം ബ്രാഞ്ചിന്റെ മുന്നിലും ആവർത്തിച്ചത്. ആർഷോയുടെ പരാതിയെ തുടർന്നെടുത്ത കേസിൽ അഞ്ച് പ്രതികളാണുള്ളത്. അഞ്ച് പേരുടെയും മൊഴി എടുക്കുമെന്ന് എസിപി വ്യക്തമാക്കി.
എഴുതാത്ത പരീക്ഷയ്‌ക്ക് തന്റെ പേരിൽ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ കോളേജിനുള്ളിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു ആർഷോയുടെ പരാതി. ഡിജിപിക്ക് ആർഷോ ഇമെയിൽ മുഖേനയാണ് പരാതി നൽകിയത്. പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ കെ സേതുരാമന് കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
Comments