സൂപ്പർ താരം മെസിയെ കോടികളെറിഞ്ഞ് ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാന നിമിഷം ഇല്ലാതായത് അൽ ഹിലാലിനെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. എന്നാലിപ്പോൾ ഇത് തീർക്കാനുള്ള ശ്രമത്തിലാണ് സൗദി വമ്പന്മാർ. നോട്ടമിടുന്നത് പി.എസ്.ജിയിൽ മെസിക്കൊപ്പം പന്ത് തട്ടിയ മെസിയുടെ സഹതാരം ബ്രസീലിന്റെ നെയ്മറെ തന്നെ. സൗദി ക്ലബ് അധികൃതർ പാരീസിലേക്ക് പറന്ന് പി.എസ്.ജിയുമായും നെയ്മറുമായി ചർച്ചകൾ നടത്തിയെന്നാണ് വിവരം.
ക്രിസ്റ്റ്യാനോ റോണാൾഡോയ്‌ക്ക് അൽ നാസറിൽ ലഭിക്കുന്ന വാർഷിക വരുമാനത്തിന് സമാനമായ ഓഫറാണ് ക്ലബ് മുന്നോട്ട് വച്ചതെന്നാണ് വിവരം. ഏകദേശം 200 മില്യൺ ഡോളറാകുമിത്. 45 മില്യൺ പി.എസ്.ജിക്ക് നൽകേണ്ടി വരുമെന്നാണ് സൂചന. 2017ൽ ഫ്രഞ്ച് ലീഗ് വണ്ണിലെത്തിയ നെയ്മറെ പരിക്കും ഫോമും വലിയ രീതിയിൽ വലച്ചിരുന്നു. സഹതാരം കീലിയൻ എംബാപ്പയുമായുള്ള സ്വരചേർച്ചയില്ലായ്മയും വാർത്തകളായിരുന്നു.
ഉറ്റ സുഹൃത്ത് മെസി പോയതും നെയ്മറെ ഉലച്ചിട്ടുണ്ട്. നെയ്മറിനായി മാൻഞ്ച്‌സ്റ്റർ യുണൈറ്റഡ് രംഗത്തുണ്ടെന്ന് വാർത്തകൾ പരന്നെങ്കിലും കോച്ച് എറിക് ടെൻഹാഗ് ഇത് നിഷേധിച്ചിരുന്നു. നെയ്മറെ സൗദിയിലെത്തിച്ചാൽ സൂപ്പർ താര പോരാട്ടങ്ങൾക്ക് വീണ്ടും കളമൊരുങ്ങും. അതേസമയം നെയ്മറിന് യൂറോപ്പിൽ തന്നെ കുറച്ചുകാലും കൂടി കളിക്കണമെന്ന ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതിനൊപ്പം ചെൽസിയും ആഴ്‌സണലും ന്യൂകാസിൽ യൂണൈറ്റഡും താരത്തിൽ താത്പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. മെസി ഡേവിഡ് ബെക്കാം ഉടമയായ ഇന്റർ മിയാമിലേക്ക് ചുവട് മാറ്റിയത് ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ബാഴ്‌സയുടെ ശ്രമങ്ങളെ അസ്ഥാനത്താക്കിയായിരുന്നു ലോകകപ്പ് ജേതാവിന്റെ കൂടുമാറ്റം.
Comments