മുതിർന്നവരെയും കുട്ടികളെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്ന രോഗമാണ് ആസ്‌മ. ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന വായുസഞ്ചാര തടസത്തെ സ്വാഭാവികമായോ മരുന്നു കൊണ്ടോ മാറ്റി ശ്വസനം പഴയ പടിയിലെത്തിക്കാമെന്നതാണ് ആസ്മയെ മറ്റ് ശ്വാസതടസ്സ രോഗങ്ങളിൽനിന്ന് വേറിട്ടതാക്കുന്നത്. ഈ രോഗം ഭേദമാക്കാനാകട്ടെ പല ചികിത്സ രീതികളുമുണ്ട്. അതിലൊരു വിചിത്ര ചികിത്സയാണ് മീൻ വിഴുങ്ങൽ. ഹൈദരാബാദിൽ കാലാ കാലങ്ങളായി നടന്നുവരുന്ന ഒരു ചികിത്സ രീതിയാണിത്.

ഹൈദരാബാദിലെ ഗൗഡ് കുടുംബത്തിലെ അംഗങ്ങളാണ് ഇത്തരത്തിൽ ആസ്‌മയ്‌ക്ക് ചികിത്സ നൽകുന്നത്. ഔഷധം അടങ്ങിയ ജീവനുള്ള മത്സ്യത്തെ ആസ്ത്മ രോഗികൾ വിഴുങ്ങുന്നു. കഴിഞ്ഞ 175 വർഷമായി ഹൈദരാബാദിലെ ഗൗഡ് കുടുംബം ഈ ചികിത്സ നടത്തി വരുന്നുണ്ട്. ആയിരക്കണക്കിനു പേരാണ് മീൻ വിഴുങ്ങൽ ചികിത്സക്കായി ഹൈദരാബാദിൽ എത്തുന്നത്.

മീനിന്റെ വായിൽ ഔഷധ കൂട്ട് നീറച്ച ശേഷമാണ് ജീവനോടെ അതിനെ ആസ്മ രോഗികൾക്ക് വിഴുങ്ങാൻ നൽകുന്നത്. ഔഷധസസ്യങ്ങളുടെ രഹസ്യ കൂട്ട് ഈ കുടുംബാംഗങ്ങൾക്ക് മാത്രമെ അറിയൂ. തലമുറകളായി ഗൗഡ് കുടുംബത്തിന് കൈമാറി വരുന്നതാണിത്.

ജീവനുള്ള മത്തി അല്ലെങ്കിൽ മുരൾ മത്സ്യത്തിന്റെ വായിൽ ഔഷധം നിറച്ചാണ് രോഗിയുടെ തൊണ്ടയിലേക്ക് ഇറക്കി വിടുന്നത്. ഹൈദരാബാദിലെ നംപള്ളി എക്സിബിഷൻ ഗ്രൗണ്ടിലാണ് മീൻ വിഴുങ്ങൾ ചികിത്സ നടത്തുന്നത്. കേരളത്തിൽ നിന്നടക്കം രോഗികൾ ഇവിടെ എത്തുന്നുണ്ട്

മഴക്കാലം ആരംഭിക്കുന്ന ജൂണിലെ ‘മൃഗശിര കാർത്തി’ ശുഭദിനത്തിലാണ് മരുന്ന് ഗൗഡ് കുടുംബം നൽകുന്നത്. ആസ്മയ്‌ക്ക് ഈ ചികിത്സ ഉത്തമമാണെന്ന് വിശ്വസിക്കുന്നവരെ പോലെ മീൻ വിഴുങ്ങൾ ചികിത്സ അശാസ്ത്രീയമാണെന്നും പറയുന്നവരുണ്ട്.















