മലപ്പുറം: താനൂർ ബോട്ടപകടത്തിൽ പിടിയിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ബോട്ടിന്റെ നിയമങ്ങൾ ലംഘിച്ച് സർവീസ് നടത്താൻ അനുമതി നൽകുകയും സഹായിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവേയർ സെബാസ്റ്റ്യൻ എന്നിവർക്കെതിരെയാണ് കേസ്.
പൊന്നാനിയിലെ അനധികൃത യാർഡിൽ വെച്ച് മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തുമ്പോൾ പരാതി ലഭിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ നടപടിയെടുത്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. രണ്ട് പേരെയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ ബോട്ടുടമ നാസറിനും ജീവനക്കാർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നിയമങ്ങൾ ലംഘിച്ചാണ് അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക്ക ബോട്ട് സർവീസ് നടത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ ബേപ്പൂർ ആലപ്പുഴ തുറമുഖ ഓഫീസുകളിൽ നിന്ന് നേരത്തെ തന്നെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തുന്ന ഘട്ടത്തിൽ ഇതിനെതിരെ പരാതി ലഭിച്ചിരുന്നു. എന്നാൽ പരാതികൾ ലഭിച്ച കാര്യം ഒരിടത്തും രേഖപ്പെടുത്തിയില്ല. ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതാണ് ചീഫ് സർവേയർ സെബാസ്റ്റ്യന് തിരിച്ചടിയായത്. ബോട്ടുടമ നാസർ ഉൾപ്പെടെ ഒമ്പത് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Comments