ലക്‌നൗ: മൂന്ന് നിലകളുള്ള രാമക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ നിർമ്മാണം ജൂൺ അവസാനത്തോടെ ആരംഭിക്കാൻ സാദ്ധ്യത. താഴത്തെ നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
താഴത്തെ നിലയുടെ മിനുക്കുപണികൾ നടക്കുകയാണെന്നും ഈ നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറോടെ പൂർത്തീകരിക്കുമെന്നും ട്രസ്റ്റ് അംഗം പറഞ്ഞു. 380 അടി നീളവും 250 അടി വീതിയുമുള്ള ക്ഷേത്രമാണ് അയോദ്ധ്യയിൽ ഉയരുന്നത്. 20 അടിയിൽ പരന്ന് കിടക്കുന്ന ശ്രീകോവിലാണ് ക്ഷേത്രത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുക.
160 തൂണുകൾ ഉപയോഗിച്ചാണ് താഴെത്തെ നിലയുടെ നിർമ്മാണം. നാഗൗർ ജില്ലയിൽ നിന്നുള്ള വെള്ള മക്രാന മാർബിൾ, രാജസ്ഥാനിലെ ബാർസി പഹാർപൂരിൽ നിന്നുള്ള പിങ്ക് മണൽക്കല്ല് എന്നിവ ഉപയോഗിച്ചാണ് താഴെത്തെ നില യാഥാർത്ഥ്യമാക്കിയത്. ക്ഷേത്രത്തിന്റെ തറയിലും മക്രാന മാർബിൾ ഉപയോഗിക്കുമെന്നാണ് വിവരം. പ്രധാന ക്ഷേത്രത്തിന് പുറമേ ഗുഢ് മണ്ഡപം, നൃത്യ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നീ അഞ്ച് മണ്ഡപങ്ങളാണ് ക്ഷേത്രത്തിനുള്ളത്. 34 അടി വീതിയും 32 അടി നീളവുമാണ് മണ്ഡപങ്ങളുടെ താഴികക്കുടത്തിന്റെ വലുപ്പം- ട്രസ്റ്റ് അംഗം വിശദീകരിച്ചു.
സിംഗ് ദ്വാറിൽ നിന്നാകും ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. തുടർന്ന് ഭക്തർ ആദ്യമെത്തുക നൃത്യ മണ്ഡപത്തിലേക്കാകും. തുടർന്ന് മറ്റ് മണ്ഡപങ്ങളിലൂടെ ദർശനം നടത്തി ഗുഡ് മണ്ഡപം വഴി ദർശനം അവസാനിപ്പിക്കാവുന്നതാണ്. പ്രധാന ശ്രീകോവിലിൽ ക്ഷേത്ര പൂജാരികൾ മാത്രമാകും പ്രവേശിക്കുക. അടുത്ത വർഷം ആദ്യത്തോടെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ചെയ്യുമെന്ന് ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു. ജനുവരി 17-നും 24-നും ഇടയിലായിരിക്കുമിതെന്നാണ് വിവരം. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചുകൊണ്ട് പ്രത്യേക ക്ഷണക്കത്തും ട്രസ്റ്റ് അയച്ചിട്ടുണ്ട്.















