ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് നാളെ കരതൊട്ടേക്കും. ഗുജറാത്തിലെ സൗരാഷ്‌ട്ര-കച്ച് മേഖലയിലൂടെ ജാഖു തുറമുഖത്തിന് സമീപത്തായി കരതൊട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കാറ്റ് കരതൊടുന്നതോടെ മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാകും കാറ്റ് വീശുക. ഇതിന് മുന്നോടിയായി ഗുജറാത്ത് തീരത്തുനിന്നും ഇരുപതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.
കച്ചിൽ നിന്നുമാണ് ഏറ്റവും അധികം പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചത്. 6,786 പേരെയാണ് ഇവിടെ നിന്നും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നത്. ദ്വാരകയിൽ നിന്ന് 4,820 ആളുകളെയും രാജ്‌കോട്ടിൽ നിന്നും 4031 പേരെയും മോർബിയിൽ നിന്നും 2,000 പേരെയും ജാംനഗറിൽ നിന്നും 1500 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അപകടം പൂർണമായും ഒഴിവാക്കി തരണം ചെയ്യുകയാണ് ലക്ഷ്യമെന്നും ചുഴലിക്കാറ്റിനെ നേരിടുന്നതിനായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ദുരന്തനിവാരണത്തിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുള്ളതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേൽ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയും കോസ്റ്റ്ഗാർഡും കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യസേവനങ്ങളും മുടങ്ങാതിരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ ഇടങ്ങളിലായി കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഗുജറാത്ത്, തമിഴ്‌നാട്, പഞ്ചാബ്, ഒഡീഷ, എന്നിവിടങ്ങളിലേയ്‌ക്ക് എൻഡിആർഎഫ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുമുള്ള തിരുന്നൽവേലി-ജാംനഗർ എക്‌സ്പ്രസ് ഉൾപ്പെടെ ഗുജറാത്തിൽ 69 ട്രെയിനുകൾ റദ്ദാക്കി.
Comments