ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ തോൽവിക്ക് ശേഷവും ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മയ്‌ക്ക് വീണ്ടും തിരിച്ചടി. രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനയിലാണ് ബിസിസിഐ എന്ന് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന വെസ്റ്റിൻഡീസ് പരമ്പര ആകും രോഹിതിന്റെ ടെസ്റ്റ് ക്യാപ്ടനായുള്ള അവസാന പരമ്പര. ഇതു കഴിഞ്ഞ് സെലക്ടർമാർ പുതിയ ക്യാപ്ടനെ പ്രഖ്യാപിച്ചേക്കും. രോഹിതിന്റെ പ്രായവും ഫോമും അദ്ദേഹത്തിന് തിരിച്ചടിയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മാച്ച്ഫീയുടെ 100ശതമാനവും ഇന്ത്യയ്‌ക്ക് പിഴ നൽകേണ്ടിവന്നിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പ് അവസാനിക്കുമ്പോൾ രോഹിതിന് 38 വയസാകും. ജൂലൈ 12 ന് ആരംഭിക്കുന്ന പരമ്പരയിൽ 2 ടെസ്റ്റ് മത്സരങ്ങൾ ആണ് ഉണ്ടാവുക. 2022-ൽ രോഹിത് ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്തതിനുശേഷം, ഇന്ത്യ 10 ടെസ്റ്റുകൾ കളിച്ചു. മൂന്ന് ടെസ്റ്റുകൾ അദ്ദേഹത്തിന് നഷ്ടമായി. 7 ടെസ്റ്റുകളിൽ നിന്ന് 390 റൺസ് മാത്രമാണ് അദ്ദേഹം സ്‌കോർ ചെയ്തത്.11 ഇന്നിംഗ്സുകളിൽ നിന്ന് 35.45 ശരാശരിയിൽ ഒരു സെഞ്ചുറി മാത്രമാണ് അദ്ദേഹം നേടിയത് 50ന് മുകളിൽ മറ്റൊരു സ്‌കോറും രോഹിതിന് നേടാൻ ആയിരുന്നില്ല.
അതേസമയം ഈ കാലയളവിൽ വിരാട് കോലി പത്ത് ടെസ്റ്റിൽ നിന്ന് 517 റൺസ് നേടി.ചേതശ്വർ പൂജര കളിച്ച അവസാന 8 ടെസ്റ്റിൽ നിന്ന് 484 റൺസും നേടിയിട്ടുണ്ട്. 40.12 ആണ് ആവറേജ്. ഡിസംബർ അവസാനം സൗത്ത്ആഫ്രിക്കൻ ടൂറിൽ പുതിയ ക്യാപ്ടന് കീഴിലാകും ഇന്ത്യ ടെസ്റ്റ് കളിക്കുന്നതെന്നാകും സൂചന.
Comments