ബെംഗളൂരു: ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമാക്കിയുള്ള കമ്പനിയ്ക്ക് നേരെ വ്യാജ ബോംബ് ഭീഷണി നടത്തിയ യുവാവ് പിടിയിൽ. ഇതേ കമ്പനിയിലെ തന്നെ ജീവനക്കാരനായ പ്രസാദ് നവനീതാണ് ബെംഗളൂരുവിൽ പോലീസ് പിടിയിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് സംഭവം. ആർഎംസെഡ് ഇക്കോസ്പേസ് ബിസിനസ് പാർക്കിലെ യുഎസ് ആസ്ഥാനമായുള്ള അക്കൗണ്ടിംഗ് സ്ഥാപനത്തിലെ മുൻ ജീവനക്കാരനായിരുന്നു 25-കാരനായ പ്രസാദ്. മോശം പ്രകടനത്തിന്റെ പേരിൽ പ്രസാദിനോട് കമ്പനി രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഓഫീസിലേക്ക് വരുന്നതും നിഷേധിച്ചു. തുടർന്നുണ്ടായ പ്രകോപനമാണ് കമ്പനിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയർത്താൻ ഇയാളെ പ്രേരിപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ നിരവധി തവണ ഓഫീസിലെ ലാൻഡ്ഫോണിൽ വിളിച്ചെങ്കിലും ജീവനക്കാർ ആരും കോളുകൾ അധികൃതർക്ക് കണക്ട് ചെയ്തില്ല. തുടർന്ന് തന്റെ സ്വകാര്യ നമ്പറിൽ നിന്ന് കമ്പനിയിലേക്ക് വിളിച്ച പ്രസാദ് ഓഫീസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കി. അൽപസമയത്തിനകം സ്ഫോടനമുണ്ടാകുമെന്നും ഇയാൾ കമ്പനി ജീവനക്കാരോട് പറഞ്ഞു. പിന്നാലെ കമ്പനി ജീവനക്കാർ പോലീസിൽ വിവരമറയിക്കുകയായിരുന്നു.
ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും അടക്കമുള്ള പോലീസ് സംഘം ടെക് പാർക്കിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ടെക് പാർക്കിലെ 500 -ഓളം ജീവനക്കാരെയാണ് ഒഴിപ്പിച്ചത്. ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ പരിശോധനയിൽ ഇത് വ്യാജ സന്ദേശമാണെന്ന് തെളിയുകയായിരുന്നു. മലയാളിയായ പ്രസാദ് നവനീത് ബ്യാപനഹള്ളിയിലാണ് താമസിക്കുന്നത്. ജോലി നഷ്ടപ്പെടുമെന്നതിൽ ഇയാൾ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
Comments