അഹമ്മദാബാദ് : മകൾ ഭീകരവാദിയാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് സുമേരബാനു മാലിക്കിന്റെ കുടുംബം . ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പ്രവിശ്യയിൽ പെട്ട 32 കാരിയായ സുമേര മാലിക്കിനെ ഗുജറാത്ത് എടിഎസാണ് അറസ്റ്റ് ചെയ്തത് . ഭർത്താവിനെ ഉപേക്ഷിച്ച് രണ്ട് മക്കളുമായി വന്ന മകൾക്ക് അഭയം കൊടുത്തതല്ലാതെ മറ്റൊരു തെറ്റും തങ്ങൾ ചെയ്തിട്ടില്ലെന്ന് സുമേരയുടെ പിതാവ് പറയുന്നു.
സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനായി വിരമിച്ച ആളാണ് സുമേരബാനു മാലിക്കിന്റെ അച്ഛൻ ഹനീഫ് . ആദ്യ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞതിന് തൊട്ടുപിന്നാലെ സുമേരബാനു സുബൈർ അഹമ്മദ് മുൻഷിയുമായി പ്രണയത്തിലായി എന്ന് സഹോദരൻ റസീം പറഞ്ഞു. ‘ ഇരുവരും വിവാഹിതരാകുമെന്ന് ഞങ്ങൾ കരുതി. മുൻഷിയും അവൾക്ക് പണം അയച്ചിരുന്നു. എന്നാൽ ഈ പണത്തെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല. സുമേരയ്‌ക്കൊപ്പം അറസ്റ്റിലായവരെ പറ്റി തങ്ങൾക്ക് അറിയില്ലെന്നും ‘ റസീം പറഞ്ഞു.
2021ലാണ് സുമേരബാനു ഭർത്താവിൽ നിന്ന് വേർപിരിഞ്ഞത്. അന്നുമുതൽ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത് . “എന്റെ മകൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ, ഞാൻ അവളെ വീട്ടിൽ നിന്ന് പുറത്താക്കുമായിരുന്നു.” പിതാവ് പറയുന്നു.
സുമേര ബാനുവിനൊപ്പം അന്ന് ശ്രീനഗറിൽ നിന്നുള്ള മൂന്ന് പേരെ പോർബന്തറിൽ നിന്ന് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ-മധ്യേഷ്യയിൽ സജീവമായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഐഎസ്‌കെപിയുടെ മൊഡ്യൂളിന്റെ ഭാഗമാണിവരെന്ന് എടിഎസ് പറയുന്നു. ഉബൈദ് നാസിർ മിർ, ഹനാൻ ഹയാത്ത് ഷാൾ, മുഹമ്മദ് ഹാജിം ഷാ എന്നിവരാണ് പോർബന്തറിൽ നിന്ന് അറസ്റ്റിലായത്. ഇറാൻ വഴി അഫ്ഗാനിസ്ഥാനിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി.
Comments