യേരെവൻ: അർമേനിയയിൽ നടന്ന വെടിവെപ്പിൽ രണ്ട് ഇന്ത്യൻ പൗരന്മമാർക്ക് പരിക്ക്. നിർമ്മാണ ജോലികൾ നടക്കുന്ന പ്രദേശത്തായിരുന്നു ആക്രമണം. അസർബൈജാനാണ് ആക്രമണത്തിന് പിന്നിലെന്നും അർമേനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരന്മാരായ മുഹമ്മദ് ആസിഫ്, മിർഹസൻ ഷാജഹാൻ എന്നിവർക്കാണ് പരിക്കേറ്റത്. അർമേനിയയിലെ അരാറട്ട് പ്രവിശ്യയിലുള്ള യെരാസ്ഖ് ഗ്രാമത്തിൽ പ്ലാന്റ് നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്നവരാണ് ആക്രമണത്തിനിരയായത്. അർമേനിയൻ സമയം രാവിലെ 11.45ഓടെയായിരുന്നു സംഭവം.
പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അർമേനിയൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇരുവരെയും ശസ്ത്രക്രിയയ്‌ക്ക് വിധേയരാക്കിയിരുന്നു. അരാറട്ട് സിറ്റി ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. ഒരാളുടെ തോളിനും രണ്ടാമത്തെയാളുടെ നെഞ്ചിനുമാണ് വെടിയേറ്റതെന്നും ഇരുവരും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.
Comments