തിരുവനന്തപുരം: കാലവർഷം തുടങ്ങിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുകയാണ്. ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ. പനിയുടെ ആരംഭത്തിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈഡിസ് ഈജിപ്‌റ്റെ കൊതുകുകളിൽ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. മഴക്കാലമാകുന്നതോടെ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണവും വളരെയധികം കൂടാറുണ്ട്.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ ക്യത്യമായി തിരിച്ചറിയുകയും ചികിത്സിക്കുകയും വേണം. അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഡെങ്കിപ്പനി വൈറസ് ശരീരത്തിനുള്ളിൽ കയറിയാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് പ്രകടമാകുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ അതി തീവ്രമായ പനി, കടുത്ത തലവേദന, കണ്ണ് വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദി എന്നിങ്ങനെയാണ്.
കൃത്യമായ ശ്രദ്ധയുണ്ടെങ്കിൽ ഡെങ്കിപ്പനി രോഗവ്യാപനം തടയാൻ സാധിക്കും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പഴങ്ങൾ കഴിക്കാനും പഴച്ചാറുകൾ കുടിക്കാനും ശ്രദ്ധിക്കണം. പ്ലേറ്റ്ലെറ്റുകൾ താഴ്ന്ന പോകാതെ ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.
വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. രോഗം ബാധിച്ചവരെ കൊതുക് വലയ്‌ക്കുള്ളിൽ കിടത്തുക, കൊതുക് നശീകരണം ഉറപ്പാക്കുക, വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക എന്നിവയാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ.
Comments