എറണാകുളം: എറണാകുളത്ത് കൊതുക് നിയന്ത്രണ പ്രവർത്തനം പൂർണ്ണ പരാജയം. കൊതുകുകൾ പെരുകിയതോടെ ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായി. മഴക്കാലത്തിന് മുൻപ് എറണാകുളത്ത് കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ കൊതുക് നിയന്ത്രണ പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും ഫലവത്തായില്ല.
കൊതുകിനെ തുരത്താൻ ഫോഗിങ് നടത്തുണ്ടെങ്കിലും ഫലപ്രദമല്ല. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് ശേഷം മാലിന്യ സംസ്‌കരണം അവതാളത്തിലായത് കൊതുകുകൾ പെരുകുന്നതിന് കാരണമായി. കൂടിക്കിടക്കുന്നതും ആളുകൾ വലിച്ചെറിയുന്നതുമായ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ വെള്ളം കെട്ടി നിന്നതും കൊതുകുകളുടെ പ്രജനനം സുഗമമാക്കി. മഴ കൂടി എത്തിയതോടെ കൊതുകുകൾ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. കൊതുകു പെരുകിയത് ഡെങ്കിപ്പനി പടരാനും കാരണമായി .
കഴിഞ്ഞ ദിവസം വരെ ആയിരത്തോളം പേരാണ് ഡെങ്കു ലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. മേയിൽ 815 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 3500-ഓളം പേർക്കാണ് ഡെങ്കിപ്പനി പിടിച്ചത്. 10 മരണങ്ങളും ഉണ്ടായി. തദ്ദേശ സ്ഥാപനങ്ങളുടെ കൊതുകു നിയന്ത്രണ പദ്ധതികൾ പരാജയമായ സാഹചര്യത്തിൽ ജനങ്ങൾ സ്വയം കൊതുകുനിവാരണപ്രവർത്തനം ഊർജിതമാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ജില്ല ആരോഗ്യ വകുപ്പ്.
Comments