പട്‌ന: ബിഹാറിൽ വീണ്ടും നിതീഷ് കുമാറിന് തിരിച്ചടിയേകി ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം). സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് എച്ച്എഎം പ്രഖ്യാപിച്ചു.
ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ പാർട്ടിയായ എച്ച്എഎം നേരത്തെ തന്നെ നിതീഷുമായി ഇടഞ്ഞിരുന്നു. തുടർന്ന് സംസ്ഥാനത്തെ എസ്.സി/എസ്ടി മന്ത്രിയും മാഞ്ചിയുടെ മകനും എച്ച്എഎം ദേശീയ അദ്ധ്യക്ഷനുമായ സന്തോഷ് സുമൻ മന്ത്രിപദം രാജിവച്ചു. ജെഡിയുവിൽ ലയിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ സാധിക്കാത്തതിനാലായിരുന്നു മന്ത്രിപദം ഒഴിയുന്നതെന്നായിരുന്നു സന്തോഷ് സുമന്റെ നിലപാട്.
നിതീഷ് സർക്കാരിന് വലിയ തിരിച്ചടിയായ ഈ തീരുമാനത്തിന് പിന്നാലെയാണ് ഇപ്പോൾ എച്ച്എഎം പൂർണമായും ജെഡിയുവുമായി ഇടഞ്ഞത്. നിതീഷ് കുമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച എച്ച്എഎം ഗവർണർ രാജേന്ദ്ര അർലേക്കറിന് ഇതുസംബന്ധിച്ച രേഖകൾ കൈമാറി. എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ചാൽ അക്കാര്യം പരിഗണിക്കുമെന്നും സന്തോഷ് സുമൻ അറിയിച്ചു.
കഴിഞ്ഞ വർഷമായിരുന്നു ജെഡിയു നേതൃത്വം നൽകിയ മഹാഗഡ്ബന്ധൻ (ആർജെഡി-കോൺഗ്രസ്-ജെഡിയു) സഖ്യത്തിലേക്ക് എച്ച്എഎം പിന്തുണ പ്രഖ്യാപിച്ചത്. നാല് എംഎൽഎമാർ പാർട്ടിക്കുണ്ടായിരുന്നു. പിന്തുണ പിൻവലിച്ച സാഹചര്യത്തിൽ എച്ച്എഎമ്മിന്റെ അടുത്ത തീരുമാനവും നിലപാടുമെന്തെന്ന് ഉറ്റുനോക്കുകയാണ് ബിഹാറിലെ രാഷ്‌ട്രീയ നിരീക്ഷകർ.
Comments