പത്തനംതിട്ട: ശബരിമല മാളികപ്പുറത്ത് പുതിയ നവഗ്രഹ ക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നു. മാളികപ്പുറം ക്ഷേത്ര സന്നിധിയിൽ പുതിയതായി നിർമ്മാണം ആരംഭിക്കുന്ന നവഗ്രഹ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്.. കെ അനന്തഗോപൻ നിർവഹിച്ചു. മാളികപ്പുറം നവഗ്രഹ ക്ഷേത്രങ്ങൾ ഒരേ തറ നിരപ്പിൽ ആയിരുന്നില്ല. ഇവ ഒരേ നിരപ്പിൽ കൊണ്ടുവരണമെന്നും വടക്ക് കിഴക്ക് സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ദേവപ്രശ്‌നത്തിൽ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥലത്ത് ശ്രീകോവിൽ നിർമ്മിച്ച് വിഗ്രഹങ്ങൾ മാറ്റി പ്രതിഷ്ഠിക്കുന്നത്.
ശബരിമല ക്ഷേത്ര തന്ത്രി താഴമൺ മഠം കണ്ഠരര് രാജീവര്, ദേവസ്വം ബോർഡ് അംഗം ജി സുന്ദരേശൻ, ചീഫ് എഞ്ചീനിയർ ആർ അജിത് കുമാർ, ദേവസ്വം കമ്മീഷണർ ബിഎസ് പ്രകാശ്, ശബരിമല മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി, ദേവസ്വം സ്ഥപതി മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മിഥുനമാസ പൂജകൾക്കായി നട തുറന്നിരുന്ന സമയത്താണ് ചടങ്ങുകൾ നടന്നത്.
അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി ജൂൺ 20-ന് രാത്രി 10 മണിയ്‌ക്ക് ഹരിവരാസനം പാടി തിരുനട അടയ്‌ക്കും. മഹാഗണപതിഹോമം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, ഉദയാസ്തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ മാസ പൂജയുടെ ഭാഗമായി നടന്നു. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി അവസരം ലഭിച്ചതിനു പുറമെ നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഏർപ്പെടുത്തിയിരുന്നു. മിഥുന മാസ പൂജകൾ പൂർത്തിയാക്കി അടക്കുന്ന നട കർക്കിടക മാസപൂജകൾക്കായി ജൂലൈ 16-ന് വൈകുന്നേരം അഞ്ചിന് തുറക്കും. ജൂലൈ 16 മുതൽ 21 വരെ ഭക്തർക്ക് ദർശനത്തിന് അവസരം ലഭിക്കും.
Comments