മാതാപിതാക്കളുടെ പിറന്നാൾദിനങ്ങൾ എപ്പോഴും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് മരിച്ചുപോയ മാതാപിതാക്കളുടെ പിറന്നാൾദിനം ഓർമയിൽ നിന്ന് പോയശേഷം പെട്ടെന്ന് ഒരു ദിവസം ഓർക്കുമ്പോൾ എന്തായിരിക്കും നമ്മുടെ മാനസ്സികാവസ്ഥ അത്തരത്തിൽ ഹൃദയയത്തിൽതൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് രാഷ്‌ട്രീ പ്രവർത്തകനും നടനുമായ കൃഷ്ണ കുമാർ. അച്ഛന്റെ നൂറാം പിറന്നാൾ ദിനത്തെ ഓർത്തെടുത്ത സംഭവത്തെ കുറിച്ചാണ് കൃഷ്ണ കുമാർ കുറിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു യാത്രക്കിടയിൽ, ഫോണിലെ ഫോട്ടോ ഗാലറിയിലൂടെ ഒരു രസത്തിനു ഫോട്ടോകൾ നോക്കി പോയപ്പോൾ അച്ഛന്റെ പാസ്‌പോർട്ടിന്റെ ഒരു ഫോട്ടോ കണ്ടു. അതിൽ അച്ഛന്റെ ജനന തിയതി നോക്കിയപ്പോൾ ജൂൺ 19, 1923…അതായത് 100 വർഷങ്ങൾക്കു മുൻപാണ് അച്ഛൻ ജനിച്ചത്.. ഇന്നു ജീവിച്ചിരുന്നെങ്കിൽ ഇന്നലെ അച്ഛന് 100 വയസ്സ്. കുറേ ഓർമ്മകൾ മനസ്സിലൂടെ കടന്നു പോയി.. ചെറുപ്രായത്തിൽ അച്ഛൻ ഹീറോ ആയിരുന്നു. എല്ലാത്തിനും അച്ഛൻ വേണം. എന്നാൽ കാലം കടന്നുപോയപ്പോൾ ചില സാഹചര്യങ്ങൾ ഞങ്ങൾക്കിടയിൽ കടുത്ത സംഘർഷങ്ങൾ സൃഷ്ടിച്ചു… പലപ്പോഴും ഇരുഭാഗത്തുനിന്നും അതിരുകടന്നു പോയത് ഇപ്പോൾ ദുഖത്തോടെ ഓർക്കുന്നു.
എന്റെ അച്ഛൻ എന്നെ ഇഷ്ടെപ്പെട്ടപോലെ എനിക്ക് എന്റെ മക്കളെയും ഇഷ്ടമാണ്. ഇന്നു അവരൊക്കെ വളർന്നു വലുതായി അവരുടേതായ ജീവിതം ആരംഭിച്ചു. ഇടക്കൊക്കെ മക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുമ്പോൾ അവർ അവരുടെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിക്കും. അപ്പോൾ എന്റെ മനസ്സ് പെട്ടെന്ന് എന്നെ ഓർമ്മപ്പെടുത്തും.. ‘നിന്റെ മക്കൾ ചെറിയ കാര്യങ്ങൾ പറയുമ്പോൾ നിനക്ക് കടുത്ത മാനസിക വേദന തോന്നുന്നുണ്ടെങ്കിൽ അപ്പോൾ ഇതിന്റെ എത്രയോ ഇരട്ടി ശക്തിയിൽ നീ നിന്റെ അച്ഛനോട് പ്രതികരിച്ചപ്പോൾ അതും വളരെ പ്രായം ചെന്ന അച്ഛന് അന്ന് എത്രമാത്രം വേദന ഉണ്ടാക്കി കാണും..’ഇതൊക്കെ അച്ഛനുണ്ടായിരുന്നെങ്കിൽ പറയണമെന്നാഗ്രഹമുണ്ട്.. പക്ഷെ ഇന്നു ആഗ്രഹിക്കാൻ മാത്രമേ കഴിയൂ എന്നതാണ് സത്യം. അതൊരു വേദനയാണ്..
സഹോദരങ്ങളേ… മാതാപിതാക്കളുമായി പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ, അത് തീർക്കാൻ പറ്റുന്നതാണെങ്കിൽ നമ്മുടെ ഈഗോ, അഹംഭാവം, ദുരഭിമാനം എന്ത് വേണോ വിളിച്ചോളൂ, അതൊക്കെ മാറ്റിവെച്ച്, എന്തിനു ചിലപ്പോൾ ശെരി നമ്മുടെ ഭാഗത്തായിരിക്കാം.. എന്നാലും എല്ലാം പറഞ്ഞു തീർത്തു, ക്ഷെമിച്ചു, സ്‌നേഹത്തിൽ പോകാൻ ശ്രമിക്കുക. ജീവിതത്തിൽ സമാധാനമുണ്ടാകും.. ഇല്ലെങ്കിൽ ചില ഓർമ്മകൾ നമ്മളെ ജീവിതാവസാനം വരെ വേട്ടയാടും.. വേദനിപ്പിക്കും. ഇതെഴുതി കൊണ്ടിരുന്നപ്പോൾ ഒരു തോന്നൽ…അച്ഛൻ ഇത് വേറൊരു ലോകത്തിരുന്നു വായിക്കുന്നുണ്ടാവും..ചിലപ്പോൾ ക്ഷമിച്ചും കാണും എന്നായിരുന്നു കൃഷ്ണ കുമാർ കുറിച്ചത്.
Comments