ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കൈവിട്ട് ഹിന്ദുസ്ഥാനി അവാം മോർച്ച ഒടുവിൽ എൻഡിഎയിൽ ചേർന്നു. എച്ച്എഎം സ്ഥാപകനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയും പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനും മാഞ്ചിയുടെ മകനുമായ സന്തോഷ് കുമാർ സുമനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിന് പിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ഇരുനേതാക്കളും എൻഡിഎയുമായി സഖ്യം ചേരുന്ന വിവരം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ബിഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയു നയിക്കുന്ന മഹാഗഡ്ബന്ധൻ സഖ്യ സർക്കാരുമായുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ നിർണായക നീക്കം.
ബിഹാർ സർക്കാരിൽ നിന്നും പിന്തുണ പിൻവലിക്കുന്നതിന് മുന്നോടിയായി നിതീഷ് സർക്കാരിൽ മന്ത്രിസഭാംഗമായിരുന്ന സന്തോഷ് കുമാർ സുമൻ രാജിവച്ചിരുന്നു. സംസ്ഥാനത്തെ എസ്.സി/എസ്.ടി മന്ത്രിയായിരുന്നു സുമൻ. ജെഡിയുവുമായി എച്ച്എഎം ലയിക്കണമെന്ന ആവശ്യം നിതീഷ് കുമാർ മുന്നോട്ടുവച്ചതോടെ മന്ത്രിപദം ഒഴിയുകയായിരുന്നു സുമൻ. മഹാഗഡ്ബന്ധൻ സഖ്യത്തോടുള്ള പിന്തുണ എച്ച്എഎമ്മിന്റെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് പാർട്ടി അദ്ധ്യക്ഷൻ കൂടിയായ സുമൻ മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. ഇതിന് പിന്നാലെ പാർട്ടി പിന്തുണയും പിൻവലിക്കുകയായിരുന്നു. ബിഹാറിൽ നാല് എംഎൽഎമാരാണ് എച്ച്എഎമ്മിനുള്ളത്.
Comments