ദുബായ്: ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ വേദികൾ മാറ്റണമെന്ന പാകിസ്താന്റെ ആവശ്യം കടലിലെറിഞ്ഞ് ഐസിസിയും ബിസിസിഐയും.നിശ്ചയിച്ച വേദികളിൽ മാത്രമെ മത്സരങ്ങൾ നടത്താനാകൂയെന്ന് ബി.സി.സി.ഐ ഐ.സി.സിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പിസിബിയുടെ അഭ്യർത്ഥന ഐ.സി.സി നിരസിക്കുകയായിരുന്നു. വേദി സംബന്ധിച്ച് ചൊവ്വാഴ്‌ച്ച ബിസിസിഐ – ഐസിസി സംയുക്ത യോഗം നടത്തി. യോഗതീരുമാനം പിസിബിയെ അറിയിക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ വേദി ചെന്നൈയിൽ നിന്ന് ബെംഗളുരുവിലേക്കും ഓസ്ട്രേലിയക്കെതിരായ മത്സരത്തിന്റെ വേദി ബെംഗളുരുവിൽ നിന്ന് ചെന്നൈയിലേക്കും മാറ്റണമെന്നാണ് പാക്കിസ്താന്റെ പ്രധാന ആവശ്യം. ചെന്നൈയിലെ സ്പിൻ പിച്ചിൽ അഫ്ഗാൻ സ്പിന്നർമാരായ റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്മാൻ എന്നിവരെ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന വിലയിരുത്തലിലാണ് വേദിമാറ്റം പാക് ബോർഡ് ആവശ്യപ്പെട്ടത്. റണ്ണൊഴുകുന്ന ബെംഗളുരുവിൽ ഓസ്‌ട്രേലിയയോട് കളിക്കാൻ സാധിക്കില്ലെന്നുമാണ് പാകിസ്താൻ അറിയിച്ചിരുന്നത്.
എന്നാൽ പിസിബിയുടെ ആവശ്യത്തിനെതിരെ ബിസിസിഐ ശക്തമായി രംഗത്തെത്തിയിരുന്നു. ഒരു കാരണവശാലും വേദി മാറ്റാനാവില്ലെന്ന്് ബിസിസിഐ അറിയിച്ചു. ഇപ്പോൾ ഐസിസിയും ഇതേ കാര്യമാണ് പറയുന്നത്. ഇന്ത്യയുമായി അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കളിക്കുന്നതും പാകിസ്താൻ വിസമ്മതമറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ അഹമ്മദാബാദിൽ കളിക്കാനാവില്ലെന്നായിരുന്നു പിസിബിയുടെ നിലപാട്.
വേദികൾ സംബന്ധിച്ച് പാകിസ്താൻ ഓരോ തവണയും തടസമുന്നയിച്ചതോടെ മത്സരക്രമം പുറത്തിറക്കാനും കഴിയുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. അതേസമയം, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കില്ലെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ നായകൻ ഷാഹിദ് അഫ്രീദി രംഗത്തെത്തി. പാക് സർക്കാർ അനുവദിച്ചാൽ മാത്രമെ അഹമ്മദാബാദിൽ കളിക്കൂവെന്നാണ് പിസിബി ചെയർമാൻ നജാം സേഥി വ്യക്തമാക്കിയത്. അഹമ്മദാബാദിൽ പേടിക്കാതെ ജയിച്ചാണ് ഇന്ത്യക്ക് മറുപടി നൽകേണ്ടതെന്നും അഫ്രീദി പറഞ്ഞു.
Comments