എറണാകുളം: അമ്മയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ കുടുംബകോടതിയെ വിമർശിച്ച് ഹൈക്കോടതി. മറ്റൊരു പുരുഷന്റെയൊപ്പം കണ്ടെന്ന പേരിൽ സ്ത്രീ ആനന്ദത്തിനായി മറ്റൊരാളുടെ കൂടെ പോയെന്ന കുടുംബകോടതിയുടെ പരാമർശത്തെയാണ് ഹൈക്കോടതി വിമർശിച്ചത്. മൂന്നരവയസുള്ള മകന്റെ കസ്റ്റഡി സംബന്ധിച്ച് കേസിലായിരുന്നു ആലപ്പുഴ കുടുംബകോടതിയുടെ പരാമർശം.
കുട്ടിയുടെ സംരക്ഷണം പിതാവിനെ ഏൽപ്പിച്ച ഉത്തരവിൽ ആനന്ദത്തിനായി മറ്റൊരാൾക്കൊപ്പം പോയത് കുട്ടിയുടെ ക്ഷേമത്തെ ബാധിക്കുമെന്നാണ് കുടുംബ കോടതി അഭിപ്രായപ്പെട്ടത്. ഇതിനെതിരെ അമ്മ നൽകിയ അപ്പീൽ തീർപ്പാക്കി കൊണ്ടുള്ള ഉത്തരവിനെയാണ് ഹൈക്കോടതി വിമർശിച്ചത്. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിൻ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.
കുടുംബ കോടതി ജഡ്ജി ഉപയോഗിച്ച ഭാഷ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഉത്തരവിലെ അരുചികരമായ ഭാഷാ ജില്ലാ ജുഡീഷ്യറി ഉന്നത ഉദ്യോഗസ്ഥന്റെ മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. വീടുവിട്ടിറങ്ങാൻ പല സാഹചര്യങ്ങളുമുണ്ടാകും. അവരെ മറ്റൊരാൾക്കൊപ്പം കണ്ടാൽ ഇത്തരത്തിലുള്ള അനുമാനത്തിലെത്തരുതെന്നും കോടതി പറഞ്ഞു.
കാഴ്ച വെല്ലുവിളി നേരിടുന്ന മൂത്തകുട്ടി പിതാവിനൊപ്പമാണ്. ബന്ധം മോശമായതിനെ തുടർന്നാണ് ഭർതൃഗൃഹത്തിൽ നിന്ന് പോയതെന്നാണ് ഭാര്യ അറിയിച്ചത്. എന്നാൽ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയതാണെന്നാണ് ഭർത്താവ് വാദിച്ചത്. ഉത്തരവുകളിലെ ധാർമിക വിധി പ്രസ്താവം കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ലക്ഷ്യം തന്നെ പരാജയപ്പെടുത്തുമെന്ന് ഹൈക്കോടതി പറഞ്ഞു.
ക്ഷേമം മാത്രമാണ് ആദ്യം പരിഗണിക്കേണ്ടത്. പുരുഷനോ സ്ത്രീയോ സന്ദർഭോചിതമായി മോശമായിരിക്കാം എന്നാൽ അവർ കുട്ടിക്ക് മോശമാകണമെന്നില്ല. സമൂഹത്തിന്റെ കണ്ണിൽ ധാർമികമായി ഒരുപക്ഷേ ഒരമ്മ മോശമാകാം. എന്നാൽ കുട്ടിയുടെ ക്ഷേമം പരിഗണിക്കുമ്പോൾ അമ്മ നല്ലതാകാം. അമ്മയുടെയോ പിതാവിന്റെയോ കസ്റ്റഡിയിൽ കുഞ്ഞിനെ എത്രമാത്രം പരിചരിക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടാണ് കോടതി ഹർജി തീർപ്പാക്കിയത്.
Comments