മുംബൈ: ഉദ്ദവ് താക്കറെയുടെ ചിത്രത്തിനൊപ്പം മുഗൾ ഏകാധിപതി ഒറംഗസേബിന്റെ ചിത്രം ഫ്‌ളക്‌സ്‌ബോർഡിൽ പ്രത്യക്ഷപ്പെട്ടത് വിവാദത്തിൽ. മുംബൈയിലെ മഹിം മേഖലയിലാണ് ഉദ്ദവിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഔറംഗസേബിനൊപ്പമുള്ള ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതിന് പിന്നാലെ ബോർഡ് നീക്കം ചെയ്തു.
ഫ്‌ളക്‌സ് ബോർഡിന് പിന്നിൽ വഞ്ചിത് ബഹുജൻ അഖാഡി പ്രവർത്തകരാണെന്നാണ് വിവരം. സംഭവത്തിൽ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പോലീസ് കേസെടുത്തിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ ഔറംഗസേബിന്റെ പേരിൽ വിവാദങ്ങൾ അരങ്ങേറിയതിന് പിന്നാലെയാണ് ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടതെന്നതാണ് ശ്രദ്ധേയം. സംഭവത്തിനെതിരെ ശിവസേന പ്രവർത്തകർ രംഗത്തുവന്നു. ഉദ്ദവിന്റെ യഥാർത്ഥ നയമാണ് ഫ്്‌ളക്‌സിലൂടെ പുറത്തുവന്നതെന്നാണ് സേന പ്രവർത്തകർ ഉയർത്തുന്ന ആക്ഷേപം.
മഹാരാഷ്‌ട്രയിലെ കോലാപൂരിൽ ഔറംഗസേബിന്റെ ചിത്രം പ്രദർശിപ്പിച്ചുകൊണ്ട് തീവ്ര ഇസ്ലാമിക സംഘടനാ പ്രവർത്തകർ നടത്തിയ റാലിയെ തുടർന്നാണ് ഔറംഗസേബ് വിവാദം ഉടലെടുക്കുന്നത്. പതിനായിരക്കണക്കിന് ഹിന്ദുക്കളെയും സിഖുകാരെയും കൂട്ടക്കൊല ചെയ്ത ഭരണാധികാരുടെ ചിത്രം പ്രദർശിപ്പിച്ച് പ്രകടനം നടത്തിയവർക്കെതിരെ ശക്തമായ പ്രതിഷേധമാണ് മഹാരാഷ്‌ട്രയിൽ ഉയർന്നത്. ഘോഷയാത്ര നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു സംഘടനകൾ രംഗത്തുവന്നിരുന്നു.
വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തുവന്നു. മഹാരാഷ്‌ട്രയുടെ വീരപുരുഷന്മാർ ഛത്രപതി ശിവജിയും ഛത്രപതി സാബാംജിയും മാത്രമാണെന്നും മറ്റാരുമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ അടുത്തകാലത്ത് സംസ്ഥാനത്തിന്റെ ചിലഭാഗത്ത് ഔറംഗസേബിന്റെ പുത്രന്മാർ പിറവി എടുത്തിട്ടുണ്ടെന്നും അത് അംഗീകരിച്ച് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് ഇപ്പോൾ ഉയർന്നുവന്ന ഔറംഗസേബ് വാദത്തിന് പിന്നിലെന്ന് കണ്ടെത്തുമെന്നും ഉചിതമായ ശിക്ഷനൽകുമെന്നും ഫഡ്നാവിസ് പറഞ്ഞു.
Comments