ചെന്നൈ: ഇന്ത്യ ഐസിസി ടൂർണമെന്റുകളിൽ പരാജയപ്പെടുമ്പോൾ എപ്പോഴും ചർച്ചയാകുന്നൊരു പേരുണ്ട്. ആരാധകർ അയാളെ സ്‌നേഹത്തോടെ തലയെന്ന് വിളക്കും, അതെ ഇന്ത്യ കണ്ട ഏറ്റവും തന്ത്രശാലിയായ ക്യാപ്ടൻ മഹിയെന്ന മഹേന്ദ്ര സിംഗ് ധോണി. അയാൾക്ക് കീഴിൽ ഇന്ത്യ മുത്തമിടാത്ത ഐസിസി ട്രോഫികളില്ല. എന്നാലിപ്പോൾ ഒരു ഐസിസി ട്രോഫിക്ക് വേണ്ടി ഇന്ത്യ കാത്തിരിക്കുകയാണ്.ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അടക്കം ദയനീയ പരാജയം ഏറ്റുവാങ്ങിയാതാണ് ഏറ്റവും ഒടുവിലത്തേത്. നമ്പർ വൺ സ്പിന്നറായ അശ്വിനെ ബെഞ്ചിലിരുത്തിയതും വിവാദമായി.
ഈ വിവാദങ്ങൾക്കിടെ ധോണിയെന്ന നായകന്റെ സവിശേഷതകൾ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്പിന്നർ ആർ. ആശ്വിൻ. തന്റെ യുട്യൂബ് ചാനലിലാണ് അശ്വിൻ ധോനിയെക്കുറിച്ച് വാചാലനായത്. ധോണിക്ക് കീഴിൽ നമ്മൾ മൂന്ന് ഐസിസി കിരീടങ്ങൾ നേടി. ധോണിക്ക് കീഴിൽ കളിച്ചിട്ടുള്ള താരമെന്ന നിലയിൽ പറയാം. അദ്ദേഹത്തിന്റെ രീതി വളരെ ലളിതമായിരുന്നു. ടീം തോറ്റാലും ജയിച്ചാലും ഒരു ടീമിനെ വിശ്വസിക്കുക എന്നതാണത്. 15 അംഗ ടീമിലായാലും പ്ലേയിംഗ് ഇലവനിലായാലും അദ്ദേഹം ഒരേ ടീമിൽ വിശ്വസിച്ചു.
ധോണിക്ക് കീഴിൽ കളിക്കുമ്പോൾ കളിക്കാർക്ക് ഒരിക്കലും ടീമിലെ അവരുടെ സ്ഥാനത്തെക്കുറിച്ച് അരക്ഷിത ബോധം ഉണ്ടായിരുന്നില്ല. ഒരു കളിയിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരു കളിക്കാരനെയും ടീമിൽ നിന്ന് പുറത്താക്കിയില്ല. ടീമിലെ സ്ഥാനം സുരക്ഷിതമല്ലെങ്കിൽ അത് കളിക്കാരനെ മാനസികമായും അവന്റെ പ്രകടനത്തെയും ബാധിക്കും. തോറ്റാലും ജയിച്ചാലും ഫൈനൽ വരെയും ഫൈനലിലും ഒരേ ടീമിനെ തന്നെ കളിപ്പിക്കുകയാണ് ധോണി ചെയ്തത്.കളിക്കാരിൽ വിശ്വാസമർപ്പിച്ച് നീ തന്നെയാണ് രാജ, പോയി അടിക്കെടാ എന്നൊരു ആത്മവിശ്വാസം ക്യാപ്റ്റൻ നൽകുമ്പോൾ കളിക്കാരും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അശ്വിൻ പറഞ്ഞു.
Comments