111 വർഷങ്ങൾക്ക് മുൻപ് സമുദ്രത്തിന്റെ അടിത്തട്ടിൽ മുങ്ങിയ ടൈറ്റാനികിന് പിന്നിൽ ഇന്നും നിഗൂഢതകൾ ഏറെയാണ്. ടൈറ്റാനിക് കാണുന്നതിനായി സമുദ്രത്തിന്റെ ആഴങ്ങളിലേയ്‌ക്ക് യാത്ര തിരിച്ച ജലപേടകം ടൈറ്റൻ തകർന്നെന്നും സഞ്ചരിച്ച യാത്രികർ മരണപ്പെട്ടുവെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ഇതിനിടെയാണ് ടൈറ്റന്റെ പൈലറ്റും യാത്ര സംഘടിപ്പിക്കുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സിഇഒയുമായ സ്റ്റോക്ടൺ റഷിന് ടൈറ്റാനിക്കിലെ രണ്ട് യാത്രികരുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ വെൻഡി റഷിനാണ് ടൈറ്റാനിക് കപ്പലിൽ അന്ന് യാത്ര ചെയ്ത രണ്ട് യാത്രികരുമായി ബന്ധമുള്ളത്.
1912-ലെ കന്നിയാത്രയിൽ മഞ്ഞുമലയിലിടിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താണ ടൈറ്റാനിക്കിൽ വെൻഡി റഷിന്റെ പൂർവികരും ഉണ്ടായിരുന്നു. ടൈറ്റാനിക് ദുരന്തത്തിൽ മരിച്ച ദമ്പതികളുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയുടെ മകളാണ് വെൻഡി റഷ്. അതായത് ഇവരുടെ അഞ്ചാം തലമുറക്കാരിയാണ് വെൻഡി റഷ്.
ടൈറ്റാനിക്കിൽ ഫസ്റ്റ് ക്ലാസ് സഞ്ചാരികളായി യാത്ര ചെയ്ത സമ്പന്ന വ്യാപാരി ഇസിഡോർ സ്‌ട്രോസിന്റെയും ഭാര്യ ഐഡയുടെയും പേരക്കുട്ടിയുടെ പേരക്കുട്ടിയുടെ മകളാണ് വെൻഡി റഷ്. 1845-ലാണ് സ്‌ട്രോസ് ജനിച്ചതെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. വലിയൊരു വ്യാപാര സ്ഥാപനത്തിന്റെ സഹ ഉടമയായിരുന്നു അദ്ദേഹം. ജയിംസ് കാമറൂണിന്റെ ലോകപ്രശസ്ത ചിത്രമായ ടൈറ്റാനിക്കിൽ പ്രായമായ ഈ ദമ്പതിമാരുടെ ഭാഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. കപ്പൽ മുങ്ങുന്ന സമയത്ത് ഇരുവരും കിടക്കയിൽ മരണത്തെ കാത്ത് ആലിംഗനം ചെയ്തു കിടക്കുന്ന രംഗങ്ങളും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.
1986-ലാണ് വെൻഡിയും സ്റ്റോക്ടണും വിവാഹിതരാകുന്നത്. ലിങ്ക്ഡ് ഇൻ പ്രൊഫൈൽ അനുസരിച്ച് വെൻഡി റഷ് ടൈറ്റാനിക് സന്ദർശനത്തിന് അവസരമൊരുക്കുന്ന ഓഷ്യൻ ഗേറ്റിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറാണ്. കൂടാതെ ടൈറ്റാനിക്കിലേക്കുള്ള മൂന്ന് പര്യവേഷണ യാത്രകളിലും വെൻഡി പങ്കെടുത്തിട്ടുണ്ട്.
Comments