പാട്ന: ബീഹാറിൽ നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു പാലം കൂടി തകർന്നു. ഈ വർഷം ഇത് ആറാമത്തെ പാലമാണ് സംസ്ഥാനത്ത് തകരുന്നത്. ഈ ആഴ്ചയിൽ മാത്രം ഇത് രണ്ടാമത്തെ സംഭവമാണ്. കിഷൻ ഗഞ്ചിനെയും കതിഹാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. സംസ്ഥാനത്ത് പണി പൂർത്തിയായതും നിർമ്മാണത്തിലിരിക്കുന്നതുമായ പാലങ്ങളുടെയെല്ലാം ‘സ്ട്രക്ചറൽ ഓഡിറ്റ്’ നടത്തണമെന്ന് ബിഹാർ എൻജിനീയറിംഗ് സർവീസസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പാലത്തിന്റെ ബലത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മേച്ചി നദിയ്‌ക്ക് കുറുകെയുള്ള പാലത്തിന്റെ തൂണുകൾ തകർന്നതിനെ തുടർന്നാണ് പാലം പൊളിഞ്ഞത്. നിലവില് ഈ പാലം വഴി ഗതാഗതം തുടങ്ങിയിട്ടില്ല. അതിനാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അപകടത്തിന്റെ കാരണം അന്വേഷിക്കാൻ അഞ്ചംഗ വിദഗ്ധ സംഘത്തെ രൂപീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. പൈലിംഗ് ചെയ്യുന്നതിലെ അപാകതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്രമക്കേടുകളുണ്ടെങ്കിൽ കണ്ടെത്താൻ വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെടുക്കുമെന്നും പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
Comments