പിണറായി സർക്കാറിന്റെ വ്യവസായ സൗഹൃദം കാരണം നാട്ടിലെ വ്യവസായികളൊക്കെ ജീവനും കയ്യിൽപിടിച്ച് ഓടേണ്ട അവസ്ഥയിലെത്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചെങ്കൊടി ഇന്ന് കേരളത്തിലെ ഓരോ വ്യവസായിക്കും പേടിസ്വപ്നമായികൊണ്ടിരിക്കുകയാണ്. വ്യവസായ സൗഹൃദ കേരളം എന്നല്ല വ്യവസായം ഇല്ലാ കേരളം എന്ന അവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നതെന്ന് കോ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.സുരേന്ദ്രൻ പ്രതികരിച്ചത്.
‘പിണറായി സർക്കാർ കൊട്ടി ഘോഷിക്കുന്ന വ്യവസായ സൗഹൃദം കാരണം നാട്ടിലെ വ്യവസായികളൊക്കെ ജീവനും കയ്യിൽപ്പിടിച്ച് ഓടേണ്ട അവസ്ഥയിൽ എത്തി. ഒരു വ്യവസായി പോലും ഇല്ലാത്ത നാടായി കേരളത്തെ മാറ്റാൻ കരാർ എടുത്തിരിക്കുകയാണ് സിപിഐഎമ്മും സിഐടിയുവും. കോടതിയും നിയമവും ഒന്നും ഇക്കൂട്ടർക്ക് ബാധകം അല്ല. പൊറുതി മുട്ടി പ്രതികരിച്ച ജനങ്ങളെ നിയമത്തെയും, കോടതിയെയും ബഹുമാനിക്കാതെ അക്രമം കൊണ്ട് നേരിടുകയാണ് പിണറായിയും പിണിയാളുകളും.
നിസ്സാര കാര്യങ്ങൾ പറഞ്ഞ് ഒരു ബസിന്റെ സർവീസ് മുടക്കുകയും, കോടതിവിധി സമ്പാദിച്ച് ബസ് സർവീസ് തുടങ്ങാൻ എത്തിയ സംരംഭകനെ സിപിഎം സിഐടിയു ഗുണ്ടകൾ മർദ്ദിക്കുകയും ചെയ്യുന്ന കാഴ്ച,പിണറായി സർക്കാരിന്റെ ഭരണം ഈ നാട്ടിലെ വ്യവസായികളോട് എന്ത് സമീപനമാണ് സ്വീകരിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന ആഭ്യന്തര വകുപ്പും, പോലീസും നോക്കി നിൽക്കെയാണ് ഈ അക്രമമെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ചെങ്കൊടി ഇന്ന് കേരളത്തിലെ ഓരോ വ്യവസായിക്കും പേടിസ്വപ്നമാണ്. വ്യവസായ സൗഹൃദ കേരളം എന്നല്ല വ്യവസായം ഇല്ലാ കേരളം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.’-കെ. സുരേന്ദ്രൻ കുറിച്ചു.
Comments