ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭക്തരോടൊപ്പം ക്യൂവിൽ നിൽക്കുന്ന സ്മൃതി ഇറാനിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന ഈ യുഗത്തിൽ ജനിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമാണെന്ന് ദർശനത്തിന് ശേഷം സ്മൃതി ഇറാനി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പുരോഹിതന്മാരുടെ അനുഗ്രഹങ്ങൾ നേടാൻ സാധിക്കുന്നത് സന്തോഷവും ആത്മധൈര്യവും ഇരട്ടിയാക്കുന്നു. രാജ്യത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ക്ഷേമത്തിന് വേണ്ടി പ്രാർത്ഥിച്ചുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസുമായി സമൃതി ഇറാനി കൂടിക്കാഴ്ച നടത്തി. ഇതിന്റെ ചിത്രങ്ങൾ കേന്ദ്രമന്ത്രി പങ്കുവച്ചിട്ടുണ്ട്.
രാമക്ഷേത്രം തുറന്നപ്പോൾ ഭക്തജനത്തിരക്ക് കാരണം ക്ഷേത്രം സന്ദർശിക്കുന്നതിൽ നിന്ന് കുറച്ച് നാളത്തേക്ക് വിട്ടുനിൽക്കാൻ പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.
ജനുവരി 22-ന് നടന്ന പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം 1.5 കോടി ഭക്തരാണ് ഇതുവരെ ക്ഷേത്ര ദർശനം നടത്തിയത്. രാംലല്ലയുടെ ദർശനത്തിനായി ദിനംപ്രതി ഒരു ലക്ഷത്തോളം പേർ അയോദ്ധ്യയിലെത്തുന്നുണ്ടെന്ന് ക്ഷേത്ര തീർത്ഥ ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.