ന്യൂഡൽഹി: ഭക്ഷണം ഓർഡർ ചെയ്ത ഉപഭോക്താവിന് ഡെലിവറി ചെയ്യാത്തതിനെ തുടർന്ന് സ്വിഗ്ഗിക്ക് പിഴയിട്ട് കോടതി. ഫുഡ് ഡെലിവറി ആപ്ലിക്കേഷന് 5,000 രൂപയാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി പിഴയിട്ടത്. 2023-ലായിരുന്നു കേസിനാസ്പദമായ സംഭവം. 3,000 രൂപ നഷ്ടപരിഹാരമായും 2,000 രൂപ വ്യവഹാര ചെലവായും നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. ഇതുകൂടാതെ ഐസ്ക്രീം ഓർഡർ ചെയ്യാനായി ഉപഭോക്താവ് മുടക്കിയ 187 രൂപയും സ്വിഗ്ഗി തിരികെ കൊടുക്കണമെന്ന് നിർദേശമുണ്ട്.
2013 ജനുവരി 26ന് Nutty Death by Chocolate എന്ന ഐസ്ക്രീം ‘Cream Stone Ice Cream’ എന്ന റെസ്റ്റോറന്റിൽ നിന്നും സ്വിഗ്ഗി ആപ്പ് വഴിയാണ് ഉപഭോക്താവ് ഓർഡർ ചെയ്തത്. പണവും അടച്ചിരുന്നു. എന്നാൽ ഉപഭോക്താവിന് ഐസ്ക്രീം കിട്ടിയതുമില്ല, ആപ്പിൽ ഡെലിവറി ചെയ്തതായി കാണിക്കുകയും ചെയ്തു. റീ-ഫണ്ട് വേണമെന്ന് ഉപഭോക്താവ് ആവശ്യപ്പെട്ടെങ്കിലും സ്വിഗ്ഗി നൽകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
സേവനത്തിലെ പോരായ്മ ചൂണ്ടിക്കാണിച്ച് ഉപഭോക്താവ് സമർപ്പിച്ച പരാതി പ്രകാരം ഐസ്ക്രീം ഡെലിവറി ചെയ്തിട്ടില്ലെന്നും ഇതിനായി അടച്ച തുക ഉപഭോക്താവിന് റീഫണ്ട് ചെയ്ത് നൽകിയിട്ടില്ലെന്നും തെളിഞ്ഞതിനെ തുടർന്ന് സ്വിഗ്ഗിക്ക് പിഴയിടുകയായിരുന്നു കോടതി.