എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ കാർഗോ വഴി വീണ്ടും സ്വർണ കള്ളക്കടത്ത്. രണ്ട് കൊറിയറുകളിൽ നിന്നായി 410 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളം വഴി സ്വർണം കടത്ത് നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് വിമാനത്താവളത്തിൽ പരിശോധന നടത്തിയത്.
റാസൽഖൈമയിൽ നിന്നും ഗുഡ് കെയർ കൊറിയർ ഏജൻസി വഴിയെത്തിയ കൊറിയറാണ് ആദ്യം കസ്റ്റംസ് കണ്ടെത്തിയത്. അലുമിനിയം ഫോയിൽ റോളിനകത്താണ് 200 ഗ്രാം സ്വർണം പൊടിരൂപത്തിൽ ഒളിപ്പിച്ചിരുന്നത്. മലപ്പുറം സ്വദേശിനിയായ ബുഷറയ്‌ക്ക് വേണ്ടിയാണ് കൊറിയറെത്തിയത്. ഫ്‌ളാസ്‌ക്, വസ്ത്രങ്ങൾ, മിൽക്ക് പൗഡർ തുടങ്ങിയവയുടെ മറവിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ഷാലിമാർ കൊറിയർ ഏജൻസി വഴി ദുബായിൽ നിന്നും അബൂബക്കർ എന്നയാൾ മലപ്പുറം സ്വദേശിനി സജിനയ്‌ക്കയച്ച കൊറിയറിലാണ് 210 ഗ്രാം സ്വർണം കണ്ടെത്തിയത്. സജിനയുടെ പേരിലെത്തിയ കൊറിയറിൽ നിന്നും ഇതിന് മുമ്പും സ്വർണം പിടികൂടിയിരുന്നു. ഈ മാസം ഇത് നാലാം തവണയാണ് കാർഗോ വഴി സ്വർണക്കടത്ത് പിടികൂടുന്നത്.
Comments